മുംബൈ: ശുചിമുറിയിൽ സുരക്ഷാ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി വിസ്താര വിമാനം. മുംബൈയില്‍ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള യാത്രക്കിടെയാണ് തുർക്കിയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നാണ് വിമാന കമ്പനി അറിയിച്ചത്.(Bomb threat forced Vistara flight to make an emergency landing)
യാത്രക്കിടെ വിമാനത്തിലെ ശുചിമുറിയിൽ സുരക്ഷ ഭീഷണിയുണ്ടാകുന്ന സന്ദേശം ഒരു ജീവനക്കാരന് ലഭിച്ചു. പിന്നാലെയാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിസ്താര ബോയിംഗ് 787 എന്ന വിമാനമാണ് തുര്‍ക്കിയിലെ എര്‍സുറം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. 11 ജീവനക്കാര്‍ ഉള്‍പ്പെടെ 247 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം അഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത ശേഷം വൈകീട്ട് 7.05നാണ് തുര്‍ക്കിയില്‍ അടിയന്തരമായി ഇറക്കിയത്. വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് ഒരു ജീവനക്കാരന്‍ ‘ബോംബ് ഓണ്‍ ബോര്‍ഡ്’ എന്ന് എഴുതിയ കടലാസ് കഷ്ണം കണ്ടെത്തിയതിന് പിന്നാലെയാണ് വിമാനം തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.