കാന്താര ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞു
മംഗലാപുരം: കാന്താര ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞ് അപകടം. സംവിധായകൻ ഋഷഭ് ഷെട്ടി ഉൾപ്പെടെ 30-ലേറെ പേർ സഞ്ചരിച്ച ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്.
കർണാടകയിലെ ശിവമോഗ ജില്ലയിലെ മണി റിസർവോയറിലാണ് സംഭവം. റിസർവോയറിന്റെ ആഴംകുറഞ്ഞ ഭാഗത്തായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ബോട്ടിലുണ്ടായിരുന്ന എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് വിവരം. എന്നാൽ ചിത്രീകരണത്തിനുപയോഗിക്കുന്ന ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു.
അപകടത്തെ തുടർന്ന് തീർത്ഥഹള്ളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബോട്ട് മറിയാനുണ്ടായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം; 7 പേർ മരിച്ചു
“ബോട്ട് മറിഞ്ഞപ്പോൾ എല്ലാവരും പരിഭ്രാന്തരായി, എന്നാൽ വെള്ളത്തിന് ആഴം കുറവായിരുന്നതിനാൽ ഞങ്ങൾക്ക് സുരക്ഷിതമായി കരയിലെത്താൻ കഴിഞ്ഞു,” ക്രൂ അംഗത്തെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അണിയറപ്രവർത്തകൻ പ്രതികരിച്ചു.
2022-ൽ പുറത്തിറങ്ങി ഇന്ത്യയെമ്പാടും വൻ വിജയം കൊയ്ത കാന്താര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് കാന്താര: ചാപ്റ്റർ 1.
എന്നാൽ സെറ്റിൽ നടക്കുന്ന ദുരന്തങ്ങൾകാരണം തുടരെത്തുടരെ വാർത്തകളിൽ ഇടംപിടിക്കുകയാണ് ചിത്രം.
ചിത്രീകരണം ആരംഭിച്ചതുമുതൽ ചിത്രം പലവിധ വെല്ലുവിളികളും നേരിടുകയാണ്. ചിത്രത്തിന്റെ ഭാഗമായ മൂന്നുപേർക്കാണ് ഇതിനോടകം ജീവൻ നഷ്ടമായത്.
ദിവസങ്ങൾക്ക് മുൻപാണ് കാന്താര 2 സെറ്റിൽ നടനും മിമിക്രി താരവുമായ തൃശൂർ സ്വദേശി നിജു വി കെ(43) ആണ് മരിച്ചത്. ബെംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.
ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ ആയിരുന്നു നിജു താമസിച്ചിരുന്നത്.
പുലർച്ചെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട നിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കാന്താര സെറ്റിൽ സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞ മാസം രണ്ടു മരണങ്ങളാണ് സംഭവിച്ചത്. കാന്താര 2 വിലെ പ്രധാന അഭിനേതാക്കളിലൊരാൾ കുഴഞ്ഞു വീണു മരിച്ചിരുന്നു. നടൻ രാകേഷ് പൂജാരിയാണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഉഡുപ്പിയിലെ മിയാറില്‍ സുഹൃത്തിന്റെ മെഹന്ദി ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് നടന്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെയ് ആറിനു കാന്താര 2 വിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന മലയാളി യുവാവ് നദിയില്‍ മുങ്ങിമരിച്ചിരുന്നു. വൈക്കം സ്വദേശിയായ എം എഫ് കപിലനായിരുന്നു മുങ്ങി മരിച്ചത്.
കൊല്ലൂരിലെ സൗപര്‍ണിക നദിയില്‍ സഹപ്രവര്‍ത്തകരോടൊപ്പം കുളിക്കാനിറങ്ങിയ കപിലന്‍ മുങ്ങിത്താഴുകയായിരുന്നു. എന്നാൽ ഈ ദിവസം സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നില്ലെന്ന് പിന്നീട് കാന്താര ടീം അറിയിച്ചിരുന്നു.
നേരത്തെ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളിന്റെ തുടക്കത്തിലും അപകടത്തിൽപ്പെട്ടിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ടുപോകുന്ന ഒരു ബസ് കൊല്ലൂരിൽ വെച്ച് അപകടത്തില്‍ പെട്ടിരുന്നു.
Summary: A boat carrying over 30 people, including director Rishab Shetty, capsized during the shooting of the film Kantara. The incident occurred while filming was underway, raising serious safety concerns on set. Fortunately, no casualties have been reported so far.