കേരളത്തിൽ കള്ളക്കടൽ പ്രതിഭാസം തുടരുകയാണ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഇന്നും കടലാക്രമണത്തിന് സാധ്യതയുണ്ട്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന അതിതീവ്ര തിരമാലകൾ ഉണ്ടാകാമെന്നും അതിനാൽ തന്നെ ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത് . കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കള്ളക്കടൽ പ്രതിഭാസം ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. പലയിടത്തും തിരമാലകൾ റോഡിലേക്കും വീടുകളിലേക്ക് കയറുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞദിവസം കന്യാകുമാരിയിൽ തിരകളിൽ പെട്ട് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞിരുന്നു. കടൽ പ്രക്ഷുബ്ധമായതിനാൽ ഇറങ്ങരുതെന്ന ജില്ലാ കളക്ടറുടെ ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ടായിരുന്നു.
ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇപ്രകാരം
- കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
- മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.
- മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.