തിരുവനന്തപുരം: കേരളത്തിൽ എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് തൻറെ ദൗത്യമെന്നും അത് പൂർത്തീകരിച്ച ശേഷമേ താൻ മടങ്ങിപ്പോകൂ എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഔദ്യോഗികമായി ചുമതലയേറ്റെടുത്ത ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവും നൽകുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും പ്രവർത്തകരുടെ പേരിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളം മാറണമെന്നതു തന്നെയാണ് ബിജെപിയുടെ ദൗത്യം. അവസരങ്ങളില്ലെങ്കിൽ യുവാക്കൾ നിൽക്കില്ല. നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് വേണ്ടത്. വികസന സന്ദേശങ്ങൾ ഓരോ വീട്ടിലും എത്തിക്കണം. മാറ്റം കൊണ്ടുവരാൻ എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിലെത്തണം. തൻറെ മുഴുവൻ സമയവും വികസിത കേരളത്തിനായി സമർപ്പിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നാലുവരി സംസാരിച്ചാൽ നാലാളെ ആകർഷിക്കും വിധം വികസന സങ്കൽപ്പങ്ങൾ പങ്കുവെയ്ക്കും രാജീവ് ചന്ദ്രശേഖർ. മറ്റെല്ലാപേരുകളും മാറ്റിവച്ച് രാജീവിലേക്ക് പാർട്ടി ദേശീയനേതൃത്വം എത്തിയതും ഈ കാഴ്ചപ്പാടിനുള്ള മൂല്യം കണക്കാക്കിയാണ്.
ശരാശരി രാഷ്ട്രീയക്കാരനപ്പുറം ആരോപണങ്ങൾക്കും വിശദീകരണങ്ങൾക്കും പവർ പോയിൻറ് പ്രസൻറേഷനാണ് രാജീവ് ചന്ദ്രശേഖരന്റെ ശൈലി. അതേസമയം കക്ഷി രാഷ്ട്രീയത്തിനും മുകളിലായി മോദിയുടെ ഗ്യാരണ്ടിക്ക് രാജ്യത്ത് കിട്ടുന്ന സ്വീകാര്യതയ്ക്ക് ഒരു കേരള മോഡൽ തേടുകയായിരുന്നു പാർട്ടി ദേശീയ നേതൃത്വം. ഇതിന്റെ ആദ്യ പടിയാണ് രാജീവിന്റെ അധ്യക്ഷ സ്ഥാനം.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് വൻ പദ്ധതികളുമായി മുന്നേറാൻ ഒരുങ്ങുകയാണ് നിയുക്ത ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുവാക്കളെ ഉൾപ്പെടെ ചേർത്ത് നിർത്താൻ പ്രത്യേക പദ്ധതികളാണ് രാജീവിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഓരോ ജില്ലക്കുമായി പ്രത്യേകം പ്ലാൻ ഉണ്ടായിരിക്കും.
സംഘടനാ തലത്തിൽ ഉൾപ്പെടെ അഴിച്ചു പണിനടത്താനും ഒരുങ്ങുകയാണ് നിയുക്ത പ്രസിഡന്റ് എന്നാണ് സൂചന. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്നലെ രാജീവ് ചന്ദ്രശേഖർ രണ്ട് സെറ്റ് നാമനിർദേശ പത്രികകൾ സമർപ്പിച്ചിരുന്നു.
ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നാമനിർദേശ പത്രികയിൽ ഒപ്പുവെക്കുകയായിരുന്നു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, വി മുരളീധരൻ, പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരും കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
5 വർഷം തുടർച്ചയായി കെ.സുരേന്ദ്രൻ ഇരുന്ന കസേരയിലേക്കാണ് പുതിയ മുഖമായി മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ എത്തുന്നത്. ഇന്ന് 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.
രണ്ടുപതിറ്റാണ്ടിൻറെ രാഷ്ട്രീയ പാരമ്പര്യത്തോടെയാണ് രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിൻറെ മുഖമായാണ് ദേശീയനേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്.