കണ്ണൂര്‍: അമ്മയെ തല്ലിയതിനെതിരെ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിൽ യുവാവിനെ ക്രൂരമായി മർദിച്ച നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്.
കണ്ണൂർ ചെങ്ങളായിയിലാണ് സംഭവം നടന്നത്. ചെങ്ങളായി പരുപ്പായിൽ റിഷാദിനാണ് ക്രൂര മർദനമേറ്റത്. വെളളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
വാഹന വിൽപ്പനയെ തുടർന്നുളള തർക്കമാണ് ക്രൂരമർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ സമീപവാസികളായ
നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
റിഷാദിന്‍റെ പരാതിയിൽ പറയുന്നതിങ്ങനെയാണ്. നാസിബിന്‍റെ കയ്യിൽ നിന്ന് ഒരു ഇരുചക്രവാഹനം റിഷാദ് വാങ്ങിയിരുന്നു.
എന്നാൽ, അതിന്‍റെ ആർസി ബുക്ക് റിഷാദിന്‍റെ പേരിലേക്ക് മാറ്റാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഇവർ തയ്യാറായില്ല. ഒടുവിൽ റിഷാദ് മാതാവിനൊപ്പം ഇവരുടെ വീട്ടിലെത്തുകയായിരുന്നു.
തുടർന്ന് മാതാവിനെ അവിടെവച്ച് മർദിച്ചെന്നാണ് പരാതി. ശ്രീകണ്ഠാപൂരം പൊലീസിൽ റിഷാദ് പിന്നാലെ പരാതി നൽകി.
ഇതിന്‍റെ വൈരാഗ്യത്തിൽ പ്രതികൾ പിന്നാലെയെത്തി മർദിച്ചെന്നാണ് രജിസ്റ്റർ ചെയ്ത കേസ്. ടൈൽ കഷ്ണങ്ങൾ കൊണ്ടുൾപ്പെടെ അടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. മർദിച്ച സംഘത്തിലുണ്ടായിരുന്ന നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.