ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ ഭിക്ഷാടനത്തിന് പൂർണ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ കൗശലേന്ദ്ര വിക്രം. തിങ്കളാഴ്ചയാണ് കളക്റ്റർ ഇത് വ്യക്തമാക്കികൊണ്ടുള്ള ഉത്തരവിറക്കിയത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ 163-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഉത്തരവ് ലംഘിച്ചാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
ഇത്തരക്കാരുടെ പുനരധിവാസത്തിനായി കോലാറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ സൗകര്യങ്ങളൊരുക്കും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നും വ്യക്തമാക്കുന്നതാണ് ഉത്തരവ്.
ആരാധനാലയങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രാഫിക് സിഗ്നൽ, ജംഗ്ഷനുകൾ എന്നിങ്ങനെയുള്ള പൊതുവിടങ്ങളിൽ വ്യക്തികൾ ഒറ്റയ്ക്കും കൂട്ടമായും കുടുംബാഗങ്ങളോടൊപ്പവും ഭിക്ഷ യാചിക്കുന്നുണ്ട്. ഭിക്ഷാടനം നിയന്ത്രിക്കുന്നതിനുള്ള സർക്കാർ നിർദേശങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ടാണിത്. സിഗ്നലുകളിലുൾപ്പെടെയുള്ള ഭിക്ഷാടനം ഗതാഗത തടസം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലും സിറ്റികളിലും നിന്നുള്ളവർ ഇതിലുൾപ്പെടുന്നു. മിക്കവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും ഇവർക്കിടയിലുണ്ട്. ഭിക്ഷാടനത്തിൻറെ മറവിൽ നിരവധി കുറ്റ കൃത്യങ്ങൾ നടക്കുന്നു എന്നും കളക്ടറുടെ ഉത്തരവിൽ വിശദമാക്കുന്നു.