ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് നെതന്യാഹു
ടെൽ അവീവ്: ദോഹയിൽ ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇസ്രയേൽ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് വ്യക്തമാക്കി. ഹമാസ് നേതൃത്വത്തിനെതിരെ ഇന്ന് നടന്ന ഓപ്പറേഷൻ പൂർണ്ണമായും ഇസ്രയേൽ നടത്തിയതാണെന്നാണ് പ്രസ്താവനയിലുള്ളത്.
അതിനിടെ ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനും അറിവും സമ്മതവും ഉണ്ടായിരുന്നുവെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് ഹമാസിന് അവസാന മുന്നറിയിപ്പ് നൽകുന്നുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ദോഹ: ദോഹയില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തിൽ ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അറബ് മാധ്യമങ്ങള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ആക്രമണം അമേരിക്കയുടെ അറിവോടെയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഖത്തര്‍ അറിയിച്ചു.
‘ഇത്തരം ക്രിമിനല്‍ കടന്നാക്രമണങ്ങള്‍ ഒരു കാരണവശാലും ഖത്തര്‍ അംഗീകരിക്കുന്നതല്ല. ഇസ്രയേലിന്റെ ഭീരുത്വമാണ് ഇതിലൂടെ പുറത്തുവരുന്നത്.
ഖത്തറിന്റെ പരമാധികാരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. വീണ്ടുവിചാരമില്ലാത്ത ഇസ്രയേലിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ ഖത്തറിനാകില്ല,’ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഉന്നത നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു കത്താറയിലെ ഹമാസ് ആസ്ഥാനത്തിന് നേരേയുള്ള വ്യോമാക്രമണം നടന്നത്.
എന്നാല്‍, ആക്രമണത്തെ അതിജീവിച്ചെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. അതേസമയം നേതാക്കള്‍ക്ക് എന്തുസംഭവിച്ചുവെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
ഖലീല്‍ അല്‍ ഹയ്യയയെ കൂടാതെ ദോഹയിലെ ഹമാസ് ആസ്ഥാനത്ത് വെസ്റ്റ് ബാങ്കിലെ നേതാവായ സഹിര്‍ ജബാറിന്‍, ഹമാസ് ഷൂര കൗണ്‍സില്‍ തലവന്‍ മുഹമ്മദ് ദര്‍വിഷ്, ഹമാസിന്റെ വിദേശരാജ്യ തലവന്‍ ഖാലിദ് മഷാല്‍ എന്നിവര്‍ ഉണ്ടായിരുന്നതായാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനിടെ ഇസ്രായേല്‍ പ്രതിരോധ സേന പുറത്തുവിട്ട പ്രസ്താവനയില്‍, ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ ഹമാസിന്റെ ‘ഉന്നത നേതൃത്വത്തെ’ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണക്കാര്‍ക്ക് നാശനഷ്ടം സംഭവിക്കുന്നത് ഒഴിവാക്കാന്‍ കൃത്യമായ വെടിക്കോപ്പുകളും രഹസ്യാന്വേഷണ വിവരങ്ങളും ഉപയോഗിച്ചതായും, ഹമാസിനെതിരെ ശക്തമായി നടപടിയെടുക്കുമെന്നും ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.
സംഘര്‍ഷം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ പുതിയ കരാര്‍ ചര്‍ച്ചകള്‍ക്കായി ഹമാസ് പ്രതിനിധികള്‍ ഖത്തറില്‍ യോഗം ചേര്‍ന്നുകൊണ്ടിരിക്കെയാണ് ആക്രമണം നടന്നത്.
അടുത്തിടെ ഇസ്രായേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍ വിദേശത്തുള്ള ഹമാസ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഹമാസ് ഒരു ഭീകര സംഘടനയാണെന്നും, അവരെ ഇല്ലാതാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇസ്രായേല്‍ ആവര്‍ത്തിച്ചു.
Summary: Israeli Prime Minister Benjamin Netanyahu has confirmed that Israel carried out the Doha attack, taking full responsibility for the strike that killed Hamas leader Khalil Al-Hayya.









