കവന്‍ട്രി: യുകെയിൽ ഏഷ്യൻ വിവാഹ സീസൺ വരാനിരിക്കെ ബന്ധുത്വ, സ്വവംശ വിവാഹങ്ങൾ അപകടമെന്ന് ബിബിസി കാമ്പയിൻ. ഇത്തരം വിവാഹം തടയണമെന്ന ബില്ലുമായി കൺസർവേറ്റീവ് എംപി രംഗത്തെത്തിയിട്ടുണ്ട്. അതെ സമയം ഈ വിഷയത്തിൽ എതിർപ്പ് പ്രക്ടിപ്പിച്ചിരിക്കുകയാണ് ലേബർ സർക്കാർ. ഇത്തരത്തിൽ വിവാഹിതരായവരുടെ കുട്ടികൾക്ക് വൈകല്യ സാധ്യത ഉണ്ടാകാം എന്നതാണ് ഈ ക്യാമ്പയിന് അടിസ്ഥാനം.
ഒരേ കുടുംബത്തിൽ പെട്ടവർ തമ്മിൽ ബന്ധുത്വം നിലനിൽക്കുമ്പോൾ സമ്പത്ത് വിഭജിച്ചു പോകില്ല എന്ന ചിന്തയിൽ നിന്നാവാം ചിലപ്പോൾ ഈ ബന്ധു കല്യാണം എന്ന ആശയം രൂപപ്പെട്ടത്. എന്നാൽ ഇത്തരം വിവാഹങ്ങൾ വഴി പിറക്കുന്ന കുട്ടികൾക്ക് വൈകല്യ സാധ്യത ഉണ്ടെന്ന പഠനങ്ങൾ പുറത്തു വന്നതോടെയും, പെൺകുട്ടികൾ വിദ്യാഭ്യാസത്തിലും, തൊഴിലിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയും ബന്ധുത്വ വിവാഹങ്ങൾ ചെറിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
എന്നാൽ ബ്രിട്ടനിൽ ഏഷ്യൻ വംശജർക്കിടയിൽ ഇത്തരം വിവാഹങ്ങൾ സർവ സാധാരണമാണ് എന്ന കണ്ടെത്തലാണ് ഇപ്പോൾ ബിബിസിയുടെ ഇൻഡെപ്ത് വാർത്ത പുറത്തു വിടുന്ന പഠനത്തിൽ പറയുന്നത്. തണുപ്പ് കാലത്തിന് ശമനമായതോടെ ഏഷ്യൻ വിവാഹ സീസൺ യുകെയിൽ ചൂട് പിടിക്കാൻ പോകുന്ന ഈ സമയത്ത് ബിബിസി നടത്തിയ വെളിപ്പെടുത്തലുകൾ വലിയ രീതിയിലുള്ള ജനശ്രദ്ധ പിടിച്ചു പറ്റുകയാണ്.
അതിനിടെ ബന്ധുത്വ വിവാഹങ്ങൾ യുകെയിൽ നിയമപരമായി തന്നെ തടയണം എന്നാവശ്യപ്പെട്ട് ബാസിൽഡണിലെ കൺസർവേറ്റീവ് എംപി റിച്ചാർഡ് ഹോൾഡൻ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു, പക്ഷെ ഇത്തരം വിവാഹങ്ങളിൽ നിർബന്ധിത നിരോധനം ആവശ്യമില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ലേബർ സർക്കാർ.
മലയാളികളിൽ ചില സമുദായങ്ങൾക്കിടയിൽ ഇന്നും ശക്തമായ നിലയിൽ തന്നെ ബന്ധുവിവാഹങ്ങൾ നടക്കുന്നുണ്ട്. സമുദായം മാറിയുള്ള വിവാഹം സാമൂഹ്യമായ വിലക്കിലേക്കുപോലും എത്തുന്ന സാഹചര്യങ്ങളും അപൂർവമായിട്ടാണെങ്കിലും മലയാളികൾക്കിടയിൽ നിലനിക്കുന്നുണ്ട്.
യുകെയിലെ ബന്ധുത്വ വിവാഹങ്ങളുടെ തലസ്ഥാനമായി ബിബിസി കണ്ടെത്തുന്നത് മുസ്ലിം വംശജർ തിങ്ങി പാർക്കുന്ന ബ്രാഡ്ഫോർഡാണ്. എന്നാൽ പുതു തലമുറയിൽ ബന്ധുത്വ വിവാഹം ആഗ്രഹിക്കുന്നവരുടെ എണ്ണം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നും ബിബിസി ഇൻഡെപ്ത്തിൽ പറയുന്നുണ്ട്. ബന്ധുത്വ വിവാഹങ്ങളെ കുറിച്ച് തുടർച്ചയായി നടത്തിയിട്ടുള്ള പഠനങ്ങൾ പലതും ഞെട്ടിക്കുന്ന വിവരങ്ങളാണ് പങ്കുവയ്ക്കുന്നത് എന്നും ബിബിസി പറയുന്നു.
ഇത്തരം വിവാഹങ്ങളിൽ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് മറ്റു ബന്ധങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങളുമായി താരതമ്മ്യം ചെയ്ത് നോക്കുമ്പോൾ കൂടിയ നിരക്കിൽ ആരോഗ്യ പ്രശ്ങ്ങൾ ഉണ്ടാകുന്നു എന്നാണ് വെളിപ്പെടുത്തലുകൾ. യൂണിവേഴ്സിറ്റി ഓഫ് ബ്രാഡ്ഫോർഡിന്റെ നേതൃത്വത്തിൽ ഇവിടെ ജനിച്ച 13,000 കുട്ടികളിൽ കേന്ദ്രീകരിച്ചു നടന്ന പഠന റിപ്പോർട്ടാണ് ഇത്തരം വിവാഹങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിന് ഇപ്പോൾ അടിസ്ഥാനമായി മാറിയിരിക്കുന്നത്.