കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം. മാതാപിതാക്കളുടെ ജാമ്യത്തിലാണ് ഷൈൻ പുറത്തിറങ്ങിയത്. എന്നാൽ ഷൈൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം.
ഏപ്രിൽ 22ന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് ഷൈൻ ടോം ചാക്കോ മൊഴി നൽകി. ആലപ്പുഴയിൽ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്നും ഷൈൻ സമ്മതിച്ചു.
കഴിഞ്ഞ വർഷം അച്ഛൻ തന്നെ 12 ദിവസം ഡീ അഡിക്ഷൻ സെന്‍ററിലാക്കിയിരുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസം കഴിഞ്ഞു. എന്നാൽ താൻ അവിടെ നിന്ന് പാതിവഴിയിൽ ചികിത്സ നിർത്തി മടങ്ങിയെന്നും പൊലീസിനോട് ഷൈൻ മൊഴി നൽകി.
ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് സിനിമയിലെ അസിസ്റ്റന്റുമാരെന്നും ഷൈൻ പറഞ്ഞു. ലഹരിമരുന്ന് ഇടപാടുകാരൻ സജീറിനെ അറിയാമെന്നു ഷൈൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം.
അതേസമയം നടി വിന്‍സിയുടെ തനിക്കെതിരെയുള്ള പരാതി ഗൂഢാലോചനയെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞു. സെറ്റില്‍ തന്നോടുള്ള എതിര്‍പ്പാണ് പരാതിക്ക് കാരണമെന്ന് ഷൈന്‍ മൊഴി നല്‍കി. വിന്‍സിയുമായി മറ്റുപ്രശ്നങ്ങള്‍ ഇല്ലെന്നും ചോദ്യം ചെയ്യലില്‍ ഷൈന്‍ പറഞ്ഞു.