കൊച്ചി: അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച ജാര്‍ഖണ്ഡ് സ്വദേശികളുടെ കുഞ്ഞ് നാളെ ആശുപത്രി വിടും. ഒന്നര മാസത്തെ ചികിത്സയ്‌ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ നാളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. ആശുപത്രി സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥന മാനിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന് ‘നിധി’ എന്നാണ് പേരിട്ടത്.
കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളുടെ കുഞ്ഞാണിത്. പ്രസവത്തിനായി ഇവർ നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനില്‍ വച്ച് ഭാര്യയ്‌ക്ക് അസ്വസ്ഥതകളുണ്ടായത്. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
ഒരു കിലോയില്‍ താഴെ മാത്രം ഭാരമുള്ളതിനാല്‍ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവിലേയ്‌ക്ക് മാറ്റി. എന്നാൽ പിന്നീട് അച്ഛനേയും അമ്മയേയും കാണാതാകുകയായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കി.
തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിചരണം നൽകുകയായിരുന്നു. കുഞ്ഞിന്റെ ചികിത്സയ്‌ക്ക് സ്വകാര്യ ആശുപത്രിയില്‍ ചെലവായ തുക ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിശ്ചയിക്കുന്ന പ്രകാരം വനിത ശിശുവികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.