ആയിഷ റഷയുടെ മരണം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍
കോഴിക്കോട്: വിദ്യാര്‍ത്ഥിനിയായ 21 കാരി ആയിഷ റഷ തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണാടിക്കല്‍ സ്വദേശി ബഷീറുദ്ദീന്‍ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി.
അന്വേഷണത്തിൽ ബഷീറുദ്ദീന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. കേസിൽ തന്റെ മരണത്തിന് ഉത്തരവാദി ബഷീറുദ്ദീനാണെന്ന് കാട്ടി മരിച്ച ആയിഷ റഷ അയച്ച വാട്‌സാപ് സന്ദേശങ്ങളാണ് നിര്‍ണ്ണായകമായത്.
ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആയിഷ റഷയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായകമായ തെളിവുകള്‍ പൊലീസിന് ലഭിച്ചത്.
മൂന്നു വര്‍ഷത്തിലേറെയായി പരിചയമുള്ള ഇരുവരും തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നതായി വാസ്ട്‌സാപ് സന്ദേശങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ബഷീറുദ്ദീന്റെ ഫോണും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനക്കയക്കാന്‍ ആണ് പോലീസിന്റെ തീരുമാനം.
ആയിഷയുടെ സുഹൃത്തുക്കളുടെയടക്കം മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ ബഷീറുദ്ദീനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.
മംഗലൂരൂവിലെ കോളേജില്‍ മൂന്നാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയായ ആയിഷ റഷ കഴിഞ്ഞ മാസം 24 മുതല്‍ എരഞ്ഞിപ്പാലത്തെ വാടക വീട്ടിലുണ്ടെന്നാണ് ബഷീറുദ്ദീന്‍ പൊലീസിന് നല്‍കിയ മൊഴി.
ആയിഷയുടെ അവസാന സന്ദേശം പുറത്ത്
കോഴിക്കോട്: ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ അത്തോളി തോരായി സ്വദേശിനിയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.
ആയിഷ ബഷീറുദ്ദീന് അയച്ച വാട്‌സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തി. എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നാണ് ആയിഷ അയച്ചിരിക്കുന്നത്.
സംഭവത്തിൽ കാമുകന്‍ ബഷീറുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്. ബഷീറുദ്ദീന്‍ ട്രെയിനറായിരുന്ന ജിമ്മില്‍ കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടി നടന്നിരുന്നു.
എന്നാല്‍ ഈ ആഘോഷത്തിന് പോകാന്‍ ആയിഷ റഷ സമ്മതിച്ചിരുന്നില്ല. ഇത് വകവെക്കാതെ ബഷീറുദ്ദീന്‍ ഓണാഘോഷത്തിന് പോയെന്ന് പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ആയിഷ വാട്സാപ്പിൽ സന്ദേശം അയച്ചത്.
കേസിൽ യുവതിയുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. ഇന്നലെയാണ് ബഷീറുദ്ദീന്റെ വീട്ടില്‍ നിന്നും ആയിഷയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ബഷീറുദ്ദീന്‍ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു. ആയിഷയെ ഇയാള്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു.
രണ്ടു വര്‍ഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം തന്നെ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജിം ട്രെയിനറാണ് ബഷീറുദ്ദീന്‍. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്.
Summary: In the tragic case of Ayesha Rasha (21), who was found hanging at her friend’s rented house in Kozhikode Eranjipalam, police have arrested her male friend Bashiruddin, a native of Kannadikkal.