കണ്ണൂർ: ഓട്ടോ ഡ്രൈവറെ സുഹൃത്ത് വെടിവച്ച് കൊലപ്പെടുത്തി. മാതമംഗലത്താണ് സംഭവം. ബി.ജെ.പി പ്രാദേശിക നേതാവ് കൂടിയായ കൈതപ്രം സ്വദേശി കെ.കെ രാധാകൃഷ്ണനാണ് (51) വെടിയേറ്റ്മരിച്ചത്.
പെരുമ്പടവ് സ്വദേശിയായ സന്തോഷിനെ പരിയാരം പൊലീസ് പിടികൂടി. ഇയാൾ മദ്യലഹരിയിലായിരുന്നു എന്നും സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. നിർമ്മാണത്തൊഴിലാളിയാണ് പിടിയിലായത്. സന്തോഷ് കൈതപ്രം വായനശാലയ്ക്ക് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് രാധാകൃഷ്ണനെ വിളിച്ചുവരുത്തി നെഞ്ചിൽ വെടിവയ്ക്കുകയായിരുന്നു.
ബഹളംകേട്ട് ഓടി എത്തിയ നാട്ടുകാർ രാധാകൃഷ്ണനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്തോഷിന്റെ തോക്കിന് ലൈസൻസ് ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പന്നിയെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന തോക്കാണിത്.
സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് സന്തോഷ് സമൂഹ മാദ്ധ്യമത്തിൽ ഇട്ട കുറിപ്പിൽ കൊലപാതകം സംബന്ധിച്ച വ്യക്തമായ സൂചനയുണ്ടായിരുന്നു. നിന്നോട് ഞാൻ പറഞ്ഞതല്ലേടാ എന്നു തുടങ്ങുന്ന കുറിപ്പ് നിനക്ക് മാപ്പില്ല എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.
പയ്യന്നൂർ ഡിവൈ.എസ്.പി കെ.വിനോദ്കുമാർ, പരിയാരം ഇൻസ്‌പെക്ടർ എം.പി.വിനീഷ്‌കുമാർ എന്നിവർ സംഭവസ്ഥലത്തെത്തി.