കൊല്ലം: പരവൂരിൽ ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് ആരോപിച്ച് യുവാക്കളുടെ അതിക്രമം. കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമിക്കുകയും തൊഴിലാളിയെ ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ കോങ്ങാൽ സ്വദേശി സഹീറിനെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു.(Attempted assault on a lady shop owner; The youth was arrested)
കഴിഞ്ഞ ദിവസമാണ് സഹീറും മറ്റൊരു യുവാവും പരവൂരിലെ കടയിൽ ഷവർമ ചോദിച്ച് എത്തിയത്. എന്നാൽ രണ്ട് ഷവർമ്മയാണ് ബാക്കിയുള്ളതെന്നും അത് നേരത്തേ ഓർഡർ എടുത്തതാണെന്നും കടയുടമ സോണിയ പറഞ്ഞു. എന്നാൽ ഷവർമ്മ കിട്ടാതെ പോകില്ലെന്ന് വാശിപിടിച്ച സഹീർ ഓർഡർ അനുസരിച്ച് കടയിൽ തയ്യാറാക്കി വച്ച ഷവർമ്മ എടുക്കാൻ ശ്രമം നടത്തി. ഇത് തടഞ്ഞ യുവതിയെ പ്രതി മർദ്ദിക്കാൻ ശ്രമിക്കുകകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. കടയിലെ തൊഴിലാളിയെയും പ്രതി ആക്രമിച്ചു. കടയിലെ സാധനങ്ങളും നശിപ്പിച്ചിട്ടുണ്ട്.
നാട്ടുകാർ ഓടിക്കൂടിയതോടെ യുവാക്കൾ വന്ന വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. യുവാക്കൾ മദ്യ ലഹരിയിലായിരുന്നെന്നും കടയുടമ സോണിയ പറഞ്ഞു. യുവതിയുടെ പരാതിയിൽ ഒളിവിലായിരുന്ന സഹീറിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂട്ടുപ്രതിക്കായി അന്വേഷണം തുടരുകയാണ്. അതേസമയം കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ സുഹൃത്തുകൾ കടയിലെത്തി ഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു.