കൊച്ചി: എറണാകുളത്ത് രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അനാസ്ഥയെന്ന് ആരോപണം.
എറണാകുളം നെട്ടൂരിൽ 10 വയസുള്ള രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതിയിലാണ് പൊലീസിനെതിരെ കടുത്ത ആരോപണം ഉയരുന്നത്.
സംഭവം പൊലീസിനെ അറിയിച്ചെങ്കിലും വേണ്ടരീതിയിൽ ഇടപെട്ടില്ല എന്നാണ് ആരോപണം. അടുത്ത ദിവസം കൂടുതലായി പരിശോധിക്കാമെന്ന് പറഞ്ഞ് പൊലീസ് തിരികെ പോകുകയായിരുന്നു എന്നാണ് മാതാപിതാക്കളുടെ ആരോപണം.
ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടികൾക്കു മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയെന്നും പരാതിയിലുണ്ട്.
മിഠായി നൽകി പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. ഇരുചക്ര വാഹനത്തിലാണ് അക്രമി എത്തിയതെന്നും പിന്നിൽ ഒരു വാൻ നിർത്തിയിരുന്നുവെന്നും കുട്ടികൾ പറയുന്നു.
ഇയാൾ മുഖത്ത് മാസ്‌ക് ധരിച്ചിരുന്നുവെന്നും കുട്ടികൾ വ്യക്തമാക്കി. കൂടെ വന്നില്ലെങ്കിൽ തട്ടിക്കൊണ്ടു പോകുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയെന്ന് കുട്ടികൾ പറഞ്ഞു.