ഗാസയിലെ കത്തോലിക്ക പള്ളിക്കുനേരെ ആക്രമണം
ഗാസ സിറ്റി: ഗാസയിലെ ഏക കത്തോലിക്ക പള്ളിയായ ഹോളി ഫാമിലി ചർച്ചിനു നേരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പള്ളിയിലെ പുരോഹിതനായ ഫാ. ഗബ്രിയേൽ റൊമാനെല്ലിക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
“ഇന്ന് രാവിലെ ഹോളി ഫാമിലി കോംപൗണ്ടിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് നിരപരാധികൾ കൊല്ലപ്പെട്ടു” എന്നതായി ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് അതീവ ദുഃഖത്തോടെ സ്ഥിരീകരിച്ചു.
“അവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേർന്നും, ഈ ക്രൂര യുദ്ധം അവസാനിക്കാനും ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്നത് ന്യായീകരിക്കാനാകില്ല” എന്നുമാണ് പ്രസ്താവനയിൽ പറയുന്നത്.
ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹോളി ഫാമിലി പള്ളി സമുച്ചയത്തിന്റെ വലിയൊരു ഭാഗം നശിച്ചു. കുട്ടികളും 54 ഭിന്നശേഷിക്കാരും ഉൾപ്പെടെ 600-ലധികം കുടിയിറക്കപ്പെട്ടവർക്കുള്ള അഭയകേന്ദ്രമായി ഈ പള്ളി പ്രവർത്തിച്ചുവരികയായിരുന്നു.
ഈ ആക്രമണത്തിൽ ജീവഹാനിയും പരിക്കുകളും ഉണ്ടായതിൽ ലിയോ മാർപാപ്പ അതീവ ദുഃഖിതനാണെന്നും, ഗാസയിൽ വെടിനിർത്തലിനുള്ള തന്റെ ആവശ്യം വീണ്ടും ആവർത്തിക്കുന്നുവെന്നും വത്തിക്കാന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഇസ്രയേൽ ആക്രമിക്കുന്നത് ഗാസയിലെ ക്രിസ്ത്യൻ പള്ളികൾക്കുമാത്രമല്ല. മുൻകാലത്തും ഗാസയിലെ വിവിധ പള്ളികൾക്ക് നേരെ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്.
ഇതിൽ നാലാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ സെന്റ് പോർഫിറിയസ് പള്ളി അടക്കം ഉൾപ്പെടുന്നു. ആ ആക്രമണത്തിൽ മാത്രം 18 പേർ കൊല്ലപ്പെട്ടിരുന്നു.
Summary:
In Gaza City, an Israeli military attack targeted the Holy Family Church, the only Catholic church in Gaza. The strike resulted in the death of two people and left the church’s priest, Fr. Gabriel Romanelli, seriously injured, according to reports.