അരുണാചല്‍പ്രദേശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്ത്രികാരി മോർച്ചക്കും മികച്ച ഭൂരിപക്ഷത്തോടെ തുടർ ഭരണം. അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 45 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്.
തെരഞ്ഞെടുപ്പ് തുടങ്ങും മുന്‍പ് തന്നെ അരുണാചല്‍ പ്രദേശില്‍ എതിരില്ലാതെ പത്ത് സീറ്റുകളില്‍ ബിജെപി വിജയം നേടിയിരുന്നു. ഈ ആത്മവിശ്വാസവുമായാണ് ബിജെപി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെയുള്ളവരായിരുന്നു സംസ്ഥാനത്ത് നിന്ന് എതിരില്ലാതെ വിജയിച്ചത്. 2019 ല്‍ 41 സീറ്റില്‍ വിജയിച്ച ബിജെപി ഈ തെരഞ്ഞെടുപ്പില്‍ അതിന് മുകളിലുള്ള വിജയത്തിലേക്കാണ് ഇപ്പോള്‍ കുതിപ്പ് നടത്തുന്നത്.
സിക്കിം നിയമസഭാ തെരഞ്ഞെടുപ്പില്‍ 32ല്‍ 31 സീറ്റുകളിലും ലീഡ് നേടി വൻ വിജയമാണ് സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) നേടിയത്. 32 മണ്ഡലങ്ങളുള്ള സിക്കിമില്‍ 27 സീറ്റിലും ലീഡ് നേടി സംസ്ഥാനത്ത് വൻ തരംഗമായിരിക്കുകയാണ് സിക്കിം ക്രാന്തികാരി മോർച്ച. പ്രതിപക്ഷ പാര്‍ട്ടികളെ തകർത്ത് തരിപ്പണമാക്കിയുള്ള വൻ വിജയമാണ് സിക്കിം ക്രാന്തികാരി മോര്‍ച്ചയുടേത്.
2019ല്‍ 19 സീറ്റുകളില്‍ വിജയിച്ച എസ്കെഎം ഇതിനോടകം 18 സീറ്റുകളില്‍ വിജയം നേടി. 13 സീറ്റുകളില്‍ കൂടി എസ്കെഎം ലീഡ് ചെയ്യുന്നുണ്ട്. പ്രധാന പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചത്.