തിരുവനന്തപുരം: ആശാവർക്കർമാരുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനം.
അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്നവർക്ക് പിന്തുണയർപ്പിച്ച് ആശാവർക്കർമാരുടെ കൂട്ട ഉപവാസത്തിന് ഇന്ന് ആരംഭമാവും. വീടുകളിലും ഉപവാസമിരിക്കുമെന്നാണ് സമരക്കാർ പറയുന്നത്.
സമരത്തിന്റെ മൂന്നാം ഘട്ടമായി ആശ വർക്കർമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. നിലവിൽ മൂന്ന് പേർ വീതമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം ചെയ്യുന്നത്.
നിരാഹാരമിരുന്ന ആർ ഷീജയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായാണ് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുമ്പിൽ പ്രതിഷേധിക്കുന്നത്.
ആശമാർ നടത്തുന്ന രാപ്പകൽ സമരം നാൽപ്പത്തിമൂന്നാം ദിവസവും തുടരുകയാണ്.
അതേസമയം, വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നുവെന്നും ഇനി മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട്പറഞ്ഞു.
അനുമതി കിട്ടിയാൽ ഉടൻ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും. ആവശ്യങ്ങൾ ഉന്നയിക്കും. കാണുമെന്ന് ഉറപ്പിച്ച് തന്നെയാണ് അനുമതി തേടിയതെന്നും വീണ ജോർജ് പറഞ്ഞു.
ആശ വർക്കർമാരുടെ പ്രശ്നത്തിൽ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്നായിരുന്നു മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ പ്രതികരിച്ചത്.
സംസ്ഥാനം സമരത്തിനും സമരം നടത്തുന്നവർക്കും എതിരല്ലെന്നും ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും കേന്ദ്രം നിശ്ചയിച്ചതിനേക്കാൾ കൂടുതൽ കേരളം നൽകുന്നുണ്ടെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.