ന്യൂഡൽഹി: എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതിയിൽ നിന്ന് ആശ്വാസമില്ല. തൻറെ അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്രിവാൾ നൽകിയ ഹരജിയിൽ ഇ.ഡിക്ക് മറുപടി നൽകാൻ ഡൽഹി ഹൈകോടതി ഏപ്രിൽ രണ്ട് വരെ സമയം അനുവദിച്ചു. ഏപ്രിൽ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. അറസ്റ്റ് നിയമവിരുദ്ധമാണെന്ന ഹർജിയും കസ്റ്റഡി കാലാവധി ഉടൻ പൂർത്തിയാകുന്ന സാഹചര്യത്തിൽ ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള ഉപഹർജിയുമാണ് ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിച്ചത്. ഇതിൽ ഉപഹർജിയിൽ മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഉപഹർജിയിൽ വിശദീകരണം തേടി ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇഡിക്ക് മറുപടി നൽകാൻ ഏപ്രിൽ രണ്ടുവരെ സമയവും കോടതി അനുവദിച്ചു. തുടർന്ന് ഉപഹർജിയിൽ ഏപ്രിൽ മൂന്നിന് വിശദമായ വാദം തുടരുമെന്നും കോടതി വ്യക്തമാക്കി.
കെജ്രിവാളിൻറെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഇടക്കാല ആശ്വാസം തേടിയുള്ള ഉപഹർജി വിശദവാദത്തിനായി ഏപ്രിൽ മൂന്നിലേക്ക് മാറ്റിയത്. മാർച്ച് 21നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടർന്ന് വിചാരണ കോടതി മാർച്ച് 28വരെ ഇഡിയുടെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു. തനിക്കെതിരായ ആരോപണം തെളിയിക്കുന്നതിൽ ഇഡി പരാജയപ്പെട്ടുവെന്നും ഉടൻ വിട്ടയക്കണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും യാതൊരു തെളിവുമില്ലാതെയാണ് അറസ്റ്റ് നടപടിയെന്നും ഭരണഘടനയുടെ അടിത്തറ തകർക്കുന്ന നടപടിയാണിതെന്നുമാണ് ഹർജി പരിഗണിച്ചപ്പോൾ കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് സിങ്വി വാദിച്ചത്.