ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. രണ്ടു ദിവസത്തിനകം രാജി വയ്ക്കുമെന്നാണു പ്രഖ്യാപനം. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു പുറത്തെത്തിയ ശേഷം പാർട്ടി ഓഫിസിലെത്തിയ കേജ്‌രിവാൾ പ്രവർത്തകരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണു രാജിക്കാര്യം വ്യക്തമാക്കിയത്.(Arvind Kejriwal Announces Resignation)
രാജി വെക്കരുതെന്ന് യോഗത്തിൽ അണികൾ അഭ്യർഥിച്ചു.എന്നാൽ നിരപരാധിത്വം തെളിഞ്ഞശേഷമേ ഇനി സ്ഥാനത്തേക്ക് തിരികെ എത്തൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
‘‘താൻ മുഖ്യമന്ത്രിയാകണോയെന്നു ജനങ്ങൾ തീരുമാനിക്കട്ടെ. ആരാകണം അടുത്ത മുഖ്യമന്ത്രിയെന്നു പാർട്ടി എംഎൽഎമാർ പറയും. തെരുവിലേക്കും ഓരോ വീട്ടിലേക്കും ഞാനിറങ്ങുകയാണ്. ജനങ്ങളിൽനിന്നു തീരുമാനം ഉണ്ടാകുന്നതുവരെ ഞാൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കില്ല. സുപ്രീംകോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ഞങ്ങൾക്കു ജോലി ചെയ്യാനാകില്ലെന്നു ചിലയാളുകൾ പറയുന്നു. ഞാൻ സത്യസന്ധനാണെന്നു നിങ്ങൾക്കു തോന്നിയാൽ വലിയ തോതിൽ എനിക്കു വോട്ട് രേഖപ്പെടുത്തണം. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടാൽ മാത്രമ ഞാൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കൂ. ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പു നടക്കേണ്ടത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം നവംബറിൽ തിരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെടുന്നു. അതുവരെ പാർട്ടിയിൽനിന്നു മറ്റൊരാൾ മുഖ്യമന്ത്രിയാകും. അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളിൽ എംഎൽഎമാരുടെ യോഗം ചേരും. അവർ മുഖ്യമന്ത്രിയെ തീരുമാനിക്കും’’ – കേജ്‍രിവാൾ പറഞ്ഞു.