കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്കേറ്റു. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. പഴയങ്ങാടി ഭാഗത്തുനിന്ന് മാട്ടൂലിലേക്ക് പോകുന്ന ബസും മാട്ടൂലിൽ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസുകളുടെ മുൻവശം തകർന്നിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല.
കഴിഞ്ഞ ദിവസം ട്രാഫിക് നിയന്ത്രണത്തിൽ നിന്നിരുന്ന ഹോം ഗാർഡിനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ച ബ്രീസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഈ ബസ് അന്നു തന്നെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇതിന്റെ വീഡിയോ കേരള പോലീസ് സാമൂഹിക മാധ്യമങ്ങളിൽ റീൽ ആയി പങ്കുവെച്ചിരുന്നു. അന്ന് പിഴ ഈടാക്കി ബസ് വിട്ടയക്കുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിലാണ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടത്.
കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം. നെയ്യാറിന്റെ കനാലിന് സമീപമാണ് അപകടം ഉണ്ടായത്.ഇന്ന് രാവിലെ 7 .50 ഓടുകൂടിയാണ് സംഭവം. തിരുവനന്തപുരം നെയ്യാർ ഡാം വഴി വന്ന ഫാസ്റ്റ് പാസഞ്ചറും അമ്പൂരിയിൽ നിന്ന് നെയ്യാർ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ഓർഡിനറി ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ 15 യാത്രക്കാർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരിൽ 4 പേരുടെ പരുക്ക് ഗുരുതരമാണ്. ഈ യാത്രക്കാരുടെ മുഖത്താണ് പരുക്കേറ്റിരിക്കുന്നത്.ഓർഡിനറി ബസിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്തിട്ടുണ്ട്. ഓർഡിനറി ബസ് ഡ്രൈവർ മണികുട്ടനെ ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരുക്കേറ്റ 22 പേരെ മണിയറവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരു ബസുകളുടെയും ഡ്രൈവർമാരിരുന്ന ക്യാബിനുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.അതേസമയം അപകടമുണ്ടായ കനാലിന്റെ വശം റോഡ് തകർന്ന് അപകടഭീഷണി ഉയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
അപകടഭീതി മൂലം ഒരേ സമയം ഒരു വലിയ വാഹനത്തിന് മാത്രമാണ് അത് വഴി കടന്നു പോകാൻ കഴിയുക. ആ പ്രദേശത്താണ് അപകടം നടന്നത്.കനാലിന് വശം കോൺക്രീറ്റ് കെട്ടി സുരക്ഷിതമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കെഎസ്ആർടിസി ട്രാവൽ കാർഡ് കിട്ടിയോ? ; കണ്ടക്ടറോട് ഒന്ന് ചോദിക്കൂ
തിരുവനന്തപുരം: കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡ് യാത്രക്കാർക്കിടയിൽ വലിയ സ്വീകാര്യതയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ.ഒരു ലക്ഷം കാർഡ് അച്ചടിച്ചതിൽ നാൽപതിനായിരത്തിലധികം കാർഡുകൾ ആണ് ഇതിനോടകം വിറ്റുപോയത്.
കാർഡ് കിട്ടാത്ത യാത്രക്കാർ കണ്ടക്ടറോടോ സ്റ്റാൻ്റിലെ എസ് എം ( SM office) ഓഫീസിലോ അന്വേഷിച്ചു നോക്കാനും മന്ത്രി നിർദേശം നൽകി.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതിനുമാണ് കെഎസ്ആർടിസി ട്രാവൽ കാർഡ് അവതരിപ്പിച്ചത്.
നിലവിൽ കെഎസ്ആർടിസി കണ്ടക്ടർമാരുടെ പക്കൽനിന്ന് യാത്രക്കാർക്ക് ട്രാവൽ കാർഡ് വാങ്ങാം. കൂടാതെ കണ്ടക്ടർക്ക് തന്നെ മുൻകൂറായി പണം നൽകി കാർഡ് റീച്ചാർജ് ചെയ്യാനും കഴിയും.ആർഎഫ്ഐഡി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയതാണ് കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡ്.യാത്രക്കാർക്ക് ചില്ലറയില്ലാതെയുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഈ ട്രാവൽ കാർഡിലൂടെ പരിഹരിക്കപ്പെടും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
100 രൂപയാണ് കാർഡിൻ്റെ ചാർജ്. ഈ കാർഡ് 0 ബാലൻസിൽ ആണ് ലഭിക്കുന്നത്. ഒരു വർഷമാണ് കാലാവധി
കാർഡ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി വാങ്ങിക്കണം.
കാർഡ് മറ്റുള്ളവർക്ക് കൈമാറുന്നതിൽ തടസ്സമില്ല. എന്നാൽ നഷ്ടപ്പെട്ടാൽ കാർഡിൻ്റെ ഉടമ മാത്രമാണ് ഉത്തരവാദി.
ഇനി കാർഡ് പ്രവർത്തിക്കാതെ വന്നാൽ അടുത്തുള്ള ഡിപ്പോയിൽ പേരും,അഡ്രസ്സും,ഫോൺ നമ്പരും സഹിതം അപേക്ഷ നൽകുക.
5 ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും. കൂടാതെ പഴയ കാർഡിലെ തുക പുതിയ കാർഡിൽ ഉൾപ്പെടുകയും ചെയ്യും.
കേടുപാടുകൾ ( ഓടിയുക, പോറൽ, ചുളുങ്ങി ,പൊട്ടൽ പോലുള്ള പ്രവർത്തിക്കാത്ത അവസ്ഥ) വന്നാൽ മാറ്റി നൽകുന്നതല്ല എന്ന് ഓർമിക്കുക.
English Summary:
Around ten people were injured in a collision between two private buses near the Payangadi Railway Station in Kannur. The accident occurred this morning when one bus heading from Payangadi to Mattul collided with another traveling in the opposite direction.