ഷിരൂർ: ഗംഗാവലിപ്പുഴയിൽ ലോറിയിൽ നിന്ന് കണ്ടെത്തിയ അർജുന്റെ മൃതദേഹം നാളെ വീട്ടുകാർക്ക് വിട്ടു നൽകും. ലോറിയുടെ ക്യാബിൻ ഇന്ന് പൊളിച്ച് പരിശോധിക്കും. ലോറിയുടെ ക്യാബിനിൽ ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിന് വേണ്ടിയാണ് ഇത്.(Arjun’s body may be handed over to his relatives tomorrow)
കഴിഞ്ഞ ദിവസം ലോറിയിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങളുടെ 75 ശതമാനമാണ് പുറത്തെടുത്തത് എന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചിരുന്നു. അർജുന്റെ അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചു. നിലവിൽ കർവാർ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. ഡിഎൻഎ പരിശോധന നടത്തണമെന്ന് വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായി ഇന്നും തിരച്ചിൽ തുടരും. അർജുൻ ഓടിച്ചിരുന്ന ലോറി ഇന്നു പൂർണമായും കരയിലേക്കു കയറ്റും. ക്രെയിനിലെ വടം പൊട്ടിയതോടെയാണ് ഇന്നലെ ദൗത്യം അവസാനിപ്പിച്ചത്.