ബ്യൂണസ് ഐറിസ്: ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കി ചിരവൈരികളായ അർജന്റീനയും ബ്രസീലും ഒരിക്കൽകൂടി ഏറ്റുമുട്ടിയപ്പോൾ മഞ്ഞപ്പടയ്ക്ക് നിരാശ.
മെസ്സിയില്ലാതെ ഇറങ്ങിയ ലോകചാമ്പ്യന്മാർക്ക് മുന്നിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് ബ്രസീൽ തകർന്നടിയുകയായിരുന്നു. ബ്രസീലിൽ നെയ്മറും മത്സരത്തിനിറങ്ങിയില്ല.
ബ്രസീലിന് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു മത്സരമായിരുന്നു ഇന്നത്തേത്. മത്സരത്തിന്റെ ആദ്യ നാല് മിനിറ്റിനുള്ളിൽ തന്നെ അർജന്റീന ലീഡ് നേടുകയായിരുന്നു.
പിന്നീട് മത്സരത്തിന്റെ പൂർണ്ണ നിയന്ത്രണം ലോകചാമ്പ്യന്മാരിലായിരുന്നു. ഏതാണ്ട് ഏകപക്ഷീയമെന്ന് പറയാവുന്ന മത്സരമാണ് കാണികൾക്ക് അർജന്റീനയുടെ താരങ്ങൾ സമ്മാനിച്ചത്.
ജൂലിയൻ ആൽവരെസ് ആണ് നാലാം മിനിറ്റിൽ തന്നെ അർജന്റീനയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 12-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് അടുത്തവെടിപ്പൊട്ടിച്ചു.
പക്ഷെ 27-ാം മിനിറ്റിൽ മാത്യൂസ് കുൻഹയിലൂടെ ബ്രസീൽ ഒരുഗോൾ മടക്കി മത്സരം തിരിച്ചു പിടിക്കുമെന്ന് തോന്നിപ്പിച്ചു. പക്ഷെ ആദ്യ പകുതി അവസാനിക്കുംമുമ്പായി 37-ാംമിനിറ്റിൽ അലെക്‌സിസ് മാക് അലിസ്റ്റർ അർജന്റീനയുടെ സ്‌കോർ വീണ്ടും ഉയർത്തി.
ജുലിയാനോ സിമിയോനെയാണ് 71-ാം മിനിറ്റിൽ ഒന്നുകൂടി അടിച്ച് ഗോൾ വേട്ട അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ തിയാഗോ അൽമാഡയ്ക്ക് പകരമായിട്ടാണ് ഗ്യുലിയാനോ സിമിയോനെയെ സ്‌കലോണി കളത്തിലിറക്കിയത്. രാജ്യത്തിനായുള്ള താരത്തിന്റെ ആദ്യ ഗോൾകൂടിയായിരുന്നു ഇത്.
ലോകകപ്പിന്റെ തെക്കേ അമേരിക്കൻ യോഗ്യതാറൗണ്ടിലാണ് അർജന്റീനയും ബ്രസീലും നേർക്കുനേർ എത്തിയത്. മത്സരംതകുടങ്ങുംമുമ്പ് തന്നെ അർജന്റീന 2026-ലെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു.
യുറോഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന ലോകകപ്പ് യോഗ്യത നേടിയത്. ബ്രസീലിനെ ഗോൾമഴയിൽ മുക്കുകയും ചെയ്തതോടെ രാജകീയമായി തന്നെ ലോകചാമ്പ്യന്മാർ 2026-ലേക്ക് പ്രവേശനംനേടിക്കഴിഞ്ഞു. ലോകകപ്പ് യോഗ്യതയ്ക്കായി ബ്രസീലിന് ഇനിയും ഒരുപാട് ദൂരംതാണ്ടേണ്ടി വരും.