ഒരുമയത്തിലൊക്കെ തള്ള്….1 കോടി അർജന്റീനിയൻ ആരാധകർ വരുമെന്ന കണക്ക് തലയിൽ ആൾ താസമുള്ള ആരെങ്കിലും അംഗീകരിക്കുമോ? റിപ്പോർട്ടറിന്റെ വാദം പൊളിച്ചടുക്കി സന്ദീപ് വാര്യർ
കൊച്ചി: മെസി അടക്കമുള്ള അർജന്റീന ഫുട്‌ബോൾ ടീമിന്റെ കേരള സന്ദർശനം സംബന്ധിച്ച വിവാദത്തിൽ ഇന്നലെയാണ് സ്‌പോൺസറായ റിപ്പോർട്ടർ ചാനൽ വിശദീകരണം നൽകിയത്. 130 കോടി രൂപ അർജന്റീന ഫുട്‌ബോൾ അസോസിയേഷനിൽ അടച്ചിട്ടുണ്ട്. ടീം കേരളത്തിലേക്ക് വരില്ലെന്ന് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഇങ്ങനെയാണ് റിപ്പോർട്ടർ ടിവി എഡിറ്ററും എംഡിയുമായി ആന്റോ അഗസ്റ്റിൻ പറഞ്ഞത്. ഒപ്പം ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങിന്റെ മാതൃകയിൽ ഒരു കോടി ആളുകളെ പങ്കെടുപ്പിച്ച് നടത്താൻ ഉദ്ദേശിക്കുന്ന പരിപാടിയുടെ ഒരു എഐ വീഡിയോയും ചാനലിൽ പ്രദർശിപ്പിച്ചിരുന്നു. റിപ്പോർട്ടർ ചാനലിന്റെ പുതിയ മെസി മാസ്റ്റർപ്ലാനിനെ പൊളിച്ചടുക്കി രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ് വക്താവായ സന്ദീപ് വാര്യർ.
50 കിലോമീറ്റർ ദേശിയപാതയിൽ ഒരു കോടി ആരാധകർക്ക് മെസിയേയും സംഘത്തേയും കാണാൻ അണിനിരത്തും എന്നായിരുന്നു റിപ്പോർട്ടർ ചാനൽ പറഞ്ഞത്. ഇതിനെ കണക്കുകൾ സഹിതം നിരത്തി റിപ്പോർട്ടറിന്റെ വാദം പൊളിക്കുകയാണ് സന്ദീപ് വാര്യർ ചെയ്തിരിക്കുന്നത്. റിപ്പോർട്ടർ പറഞ്ഞ ദൂരത്തിൽ നാൽപ്പത് ലക്ഷത്തിൽ കൂടുതൽ ആളുകളെ അണിനിരത്താൻ കഴിയില്ലെന്നാണ് സന്ദീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
മൂന്ന് കോടി മലയാളികൾക്കിടയിൽ നിന്ന് 1 കോടി അർജന്റീനിയൻ ആരാധകർ വരുമെന്ന കണക്ക് തലയിൽ ആൾ താസമുള്ള ആരെങ്കിലും അംഗീകരിക്കുമോ എന്ന ചോദ്യവും സന്ദീപ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഉന്നയിക്കുന്നുണ്ട്. ഓഗ്മെന്റ് റിയാലിറ്റിയിൽ കാണിച്ചാൽ പോരാ, ഗ്രൗണ്ട് റിയാലിറ്റി എന്നൊന്നുണ്ട്. കേൾക്കുന്ന മനുഷ്യരെല്ലാവരും വിഡ്ഢികളാണ് എന്ന് ധരിക്കരുത്. അത് കൊണ്ട് തള്ളിയ കണക്ക് കുറച്ച് കുറക്കണം എന്ന് പറഞ്ഞാണ് സന്ദീപ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
50 കിലോമീറ്ററിൽ ദേശീയപാതയുടെ ഇരുവശത്തുമായി ഒരു കോടി അർജന്റീനിയൻ ആരാധകർ.അതായത് ഒരു കിലോമീറ്ററിൽ 2 ലക്ഷം മനുഷ്യർ.ദേശീയപാതയുടെ ഒരു സൈഡ് ഒഴിവാക്കി സർവീസ് റോഡ് രണ്ട് വശം അടക്കം എടുത്താൽ പരമാവധി വീതി 40 മീറ്റർ. 1000 മീറ്റർ ഗുണം 40 മീറ്റർ = 40000 സ്‌ക്വയർ മീറ്റർഒരു മനുഷ്യന് തിരക്കിൽപെട്ട് അപകടം വരാതെ നിൽക്കാൻ ഏറ്റവും ചുരുങ്ങിയത് വേണ്ടത് അര സ്‌ക്വയർ മീറ്റർ .എങ്കിൽ ഒരു കിലോമീറ്റർ സ്ഥലം പൂർണമായും വിനിയോഗിച്ചാൽ പോലും ഉൾക്കൊള്ളാൻ കഴിയുന്ന ആളുകളുടെ എണ്ണം 80000 മനുഷ്യർ.
ഇത്രയും സ്ഥലം പൂർണമായും ലഭ്യമല്ല എന്നത് വേറെ കാര്യം) .അങ്ങനെ ആണെങ്കിൽ പോലും അൻപത് കിലോമീറ്ററിൽ ഉൾകൊള്ളാവുന്ന പരമാവധി മനുഷ്യരുടെ എണ്ണം നാൽപ്പത് ലക്ഷം. ഇതിലും കൂടുതൽ മനുഷ്യരെ കുത്തിക്കൊള്ളിച്ചാൽ ദുരന്തമായിരിക്കും സംഭവിക്കുക.ഇനി കേരളത്തിലെ ജന സംഖ്യ ഏകദേശം മൂന്നരക്കോടി.
ഇതിൽ പുരുഷന്മാർ ഏതാണ്ട് ഒന്നരക്കോടി.ഒന്നരക്കോടി മലയാളി പുരുഷന്മാരിൽ നിന്നും 90 ലക്ഷം അർജന്റീനിയൻ ആരാധകരെ ഉണ്ടാക്കേണ്ടി വരും. ബാക്കി പത്ത് ലക്ഷം സ്ത്രീ ആരാധകരെന്ന് വാദത്തിന് വേണ്ടി സമ്മതിക്കാം. ഒരു ലക്ഷം പോലും വരില്ലെങ്കിലും. തലയിൽ ആൾ താസമുള്ള ആരെങ്കിലും ഈ കണക്ക് അംഗീകരിക്കുമോ ?
ഇത്രയും കൂടുതൽ മനുഷ്യർ ഏതാണ്ട് 50 കിലോമീറ്റർ ദേശീയപാതയുടെ രണ്ടുവശത്തുമായി എത്തിച്ചേരണമെങ്കിൽ എത്ര വാഹനങ്ങൾ ഉപയോഗിക്കും ? ഇതൊക്കെ പോക്കറ്റ് റോഡുകളിൽ പാർക്ക് ചെയ്യും എന്ന് പറയുന്നതിലും വലിയ വിഡ്ഢിത്തം എന്താണുള്ളത്. ദിവസങ്ങൾ കഴിഞ്ഞാലും അഴിയാത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കപ്പെടും.
ഇത്രയും നേരം അൻപത് കിലോമീറ്ററിനുള്ളിൽ മെഡിക്കൽ എമർജൻസി വന്നാൽ അവർ എങ്ങനെ ആശുപത്രിയിൽ പോകും ? ചികിൽസ ലഭിക്കാതെ ആളുകൾ മരിച്ചാൽ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും ?ഓഗ്മെന്റ് റിയാലിറ്റിയിൽ കാണിച്ചാൽ പോരാ, ഗ്രൗണ്ട് റിയാലിറ്റി എന്നൊന്നുണ്ട്. കേൾക്കുന്ന മനുഷ്യരെല്ലാവരും വിഡ്ഢികളാണ് എന്ന് ധരിക്കരുത്.അത് കൊണ്ട് തള്ളിയ കണക്ക് കുറച്ച് കുറക്കണം..
ENGLISH SUMMARY:
Reporter Channel says ₹130 crore was already paid to the Argentina Football Association for the Kerala visit. No official confirmation yet that Messi and team have cancelled their trip.