മൊയ്‌ലാളി ജങ്ക ജഗ ജഗ…സിനിമയിൽ രമണന് കിട്ടിയത് മത്സ്യകന്യകനെ! ഇപ്പോൾ വലവീശുന്നവർക്ക് കിട്ടുന്നത്….
മട്ടാഞ്ചേരി: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നറുകളെപ്പറ്റി മത്സ്യത്തൊഴിലാളികൾക്ക് കടുത്ത ആശങ്ക. ട്രോളിങ് നിരോധനശേഷം മീൻ പിടിക്കാൻ കടലിൽ പോയ ബോട്ടുകൾക്ക് ഇത്തരത്തിലുള്ള കണ്ടെയ്നറുകൾ വിനയാവുകയാണ്. കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്നറുകളിൽ13 എണ്ണത്തിൽ ചിലത് അപകടകരമായ വസ്തുക്കളാണെന്നാണ് റിപ്പോർട്ട്.
കണ്ടെയ്നറുകളും അതിന്റെ അവശിഷ്ടങ്ങളും കിടക്കുന്നുണ്ടെന്നും ഇത് മൂലം വല ഉപയോഗിച്ച് മീൻ പിടിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കൊച്ചി ഫിഷറീസ് ഹാർബറിൽ നിന്ന് പോയ ട്രോൾ നെറ്റ് ബോട്ടുകളിലെ തൊഴിലാളികൾഅറിയിച്ചു. കപ്പലിന്റെ അവശിഷ്ടങ്ങളിൽ തട്ടി ബോട്ടുകളും മത്സ്യബന്ധന വലകളും മറ്റ് ഉപകരണങ്ങളും നശിക്കാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
ആഴക്കടലിൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന മത്സ്യ ബന്ധനം നടത്തി മടങ്ങുന്ന യാനങ്ങളാണ് ട്രോൾ നെറ്റ് ബോട്ടുകൾ. കൊച്ചി ഫിഷറീസ് ഹാർബറിൽ നിന്ന് പോയ 15ഓളം ബോട്ടുകൾക്ക് വല, ബോർഡ്, കപ്പി, വയർ റോപ്പ് ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ ബോട്ടുകൾക്കുമുണ്ടായത്. ഉത്തര മാതാ, നിസ്നി എന്നീ ബോട്ടുകൾക്ക് മൂന്ന് ലക്ഷത്തിനു മുകളിൽ നഷ്ടം ഉണ്ടായെന്ന് സ്രാങ്കുമാരായ റൂബൻ, അജയ് എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.
സാധാരണ ഗതിയിൽ ട്രോളിങ് നിരോധനശേഷം കടലിൽ പോകുന്ന ട്രോൾ നെറ്റ് ബോട്ടുകൾക്ക് നിറയെ മത്സ്യം ലഭിക്കാറുണ്ട്. എന്നാൽ കടലിൽ കണ്ടെയ്നറുകളും, മറ്റ് അവശിഷ്ടങ്ങളും കിടക്കുന്നതിനാൽ വല വലിക്കാൻ കഴിയുന്നില്ലെന്ന് ട്രോൾ നെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.യു. ഫൈസൽ വ്യക്തമാക്കി. സീസൺ സമയത്ത് പ്രതിസന്ധി ഉടലെടുത്തത് ബോട്ടുടമകൾക്കും തൊഴിലാളികൾക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്.
പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്നും നഷ്ട രിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ കോടതിയെ സമീപിക്കുമെന്നും ഫൈസൽ അറിയിച്ചു. കേരളതീരത്തു നിന്ന് 13.5 നോട്ടിക്കൽ മൈൽ അകലെ മുങ്ങിത്താഴ്ന്ന എംഎസ്‌സി എൽസ- 3 കപ്പലിൽ നിന്ന് ഇതുവരെ വിവിധ ജില്ലകളിലായാണ് കണ്ടെയ്‌നറുകൾ എത്തിയത്. ഇതിൽ ചിലതു കരയ്ക്ക് അടിഞ്ഞിരുന്നു. മറ്റുള്ളവയാകട്ടെ കടലിൽ താഴ്ന്ന നിലയിലുമാണ്.
കപ്പലപകടത്തിന്റെ വിശദാംശങ്ങളും പരിണതഫലങ്ങളും എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി; ‘വിശദശാംശങ്ങൾ പുറത്തുവിടണം’
ലൈബീരിയൻ കപ്പൽ കേരള തീരത്ത് മുങ്ങിയതിന്റെ വിശദാംശങ്ങളും പരിണതഫലങ്ങളും എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച വിശദശാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കൾ എന്തൊക്കെയെന്ന വിവരം സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കേസ് പരിഗണിക്കുമ്പോൾ ഇതുസംബന്ധിച്ച വിശദാംശങ്ങൾ കോടതിയെ അറിയിക്കണം.
13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കളും ഉണ്ടായിരുന്നു. ഇതുകൂടാതെ കപ്പലിലെ ഇന്ധനം ക ടലിൽ പടരുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.
കപ്പലിൽനിന്നുള്ള കണ്ടെയ്നറുകളിൽ ചിലത് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തീരങ്ങളിൽ അടിഞ്ഞിരുന്നു. ഇതിൽ പഞ്ഞിയും തേയിലയും ഉൾപ്പെടെയുള്ള വസ്തുക്കളായിരുന്നു ഉണ്ടായിരുന്നത്.
പൂർണമായും തകർന്ന ചില കണ്ടെയ്നറുകൾ ഒഴിഞ്ഞ നിലയിലായിരുന്നു. ആകെ 643 കണ്ടെയ്നറുകളാണ് ആലപ്പുഴയ്ക്ക് സമീപം മുങ്ങിയ എം.എസ്.സി. എൽസ 3 എന്ന കാർഗോ ഷിപ്പിൽ ഉണ്ടായിരുന്നത്.
ENGLISH SUMMARY:
Fishermen in Kerala express serious concern over floating containers from the sunken cargo ship in the Arabian Sea. Of the 643 containers, 13 reportedly contain hazardous materials, posing a threat to fishing activities.