കാസര്‍കോട്: ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിഞ്ഞു. കാസര്‍കോട് ചെറുവത്തൂര്‍ മയിച്ച വീരമലക്കുന്നിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്.
മണ്ണിടിച്ചലിനെ തുടർന്ന് ഈ മേഖലയില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം. വീരമലക്കുന്നില്‍ നിന്ന് വന്‍ തോതില്‍ മണ്ണ് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നു.
വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. കുന്നിടിയുന്ന സമയത്ത് ഇതുവഴി പോവുകയായിരുന്ന ഒരു കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രദേശത്ത് മണ്ണുമാന്തിയന്ത്രവും ക്രയിനും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടർന്ന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
എന്‍ ഡി ആര്‍ എഫ്, ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ക്കും സ്ഥലത്ത് എത്താന്‍ നിർദേശം നൽകിയിട്ടുണ്ട്. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ദേശീയപാത തകർന്ന സംഭവം; സൈറ്റ് എൻജിനീയറെ പുറത്താക്കി കേന്ദ്രം
കൊച്ചി: ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് റോഡ് തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം. ദേശീയപാത അതോറിറ്റി സൈറ്റ് എൻജിനീയറെ പുറത്താക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ആണ് നടപടിയെടുത്തത്.
എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്‌തു. കരാറുകാരൻ സ്വന്തം ചെലവിൽ മേൽപ്പാലം നിർമിക്കണം എന്നാണ് നിർദേശം. ദേശീയപാത 66ൽ 17 ഇടങ്ങളിലെ എംബാങ്മെന്റ് നിർമാണം കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതി പഠിക്കും. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.
ദേശീയപാത 66 ന്റെ നിർമാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് 250 മീറ്ററോളം റോഡും സർവീസ് റോഡും ഇടിഞ്ഞു താഴ്ന്നത്. കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാട് വയലിലൂടെ കടന്നുപോകുന്ന ഭാഗത്തായിരുന്നു അപകടമുണ്ടായത്.
സർവീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്ക് ഇന്റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണ് 3 കുട്ടികളടക്കം 8 പേർക്കു നിസ്സാര പരുക്കേറ്റു. കാറിന്റെ മുൻവശവും ചില്ലും തകർന്നു. അപകടം കണ്ട് പിന്നിലെ കാറിൽ നിന്നു പാടത്തേക്കു ചാടിയ മറ്റൊരാൾക്കും പരിക്കേറ്റിരുന്നു.
‘പഴിചാരൽ അല്ല, പരിഹാരം ആണ് വേണ്ടത്’; ദേശീയപാത തകർച്ചയിൽ ഹൈക്കോടതി
കൊച്ചി: ദേശീയപാത തകർച്ചയിൽ ദേശീയപാത അതോറിറ്റിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. പഴിചാരൽ അല്ല, പരിഹാരമാണ് വേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.
വിഷയത്തിൽ സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ശാസ്ത്രീയമായ രീതിയിൽ പരിഹരിക്കണമെന്നും കോടതി നിർദേശം നൽകി. ശാസ്ത്രീയമായി നിർമാണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
ദേശീയപാത മികച്ച നിലവാരത്തിൽ ജനങ്ങൾക്ക് ലഭിക്കണം. ക്ഷമയോടെ കാത്തിരിക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ദേശീയപാതകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.
ദൃഢതയില്ലാത്ത മണ്ണാണ് ദേശിയപാത നിർമാണത്തിന് ഉപയോഗിച്ചതെന്നും പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണിതെന്നും ആണ് എൻഎച്ച്എഐ കോടതിയിൽ വിശദീകരണം നൽകിയിരുന്നത്.
കൂടാതെ പുതിയ കരാറുകളിൽ നിന്നും നിലവിലെ കരാറുകളിൽ നിന്നും കമ്പനിയെ വിലക്കിയതായും എൻഎച്ച്എഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
Summary: Another landslide reported near NH 66 at Veeramalakunnu, Cheruvathur in Kasaragod district as heavy rains persist in the region.