കോട്ടയം: സംസ്ഥാനത്ത് ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു. എരുമേലി സ്വദേശി പ്രവീണിന്റെയും അശ്വതിയുടെയും മകൾ ഗൗതമി പ്രവീൺ (ശ്രീക്കുട്ടി–15) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ 10–ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഗൗതമി. ഒന്നരമാസത്തിലധികമായി പെൺകുട്ടി വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില മോശമായ അവസ്ഥയിലാണു ഗൗതമിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതെന്നു മെഡിസിൻ വിഭാഗം അഡിഷനൽ പ്രൊഫ ഡോ. പ്രശാന്തകുമാർ പ്രതികരിച്ചു.
മെഡിക്കൽ കോളേജിലെ ചികിത്സക്കിടെ ഹൃദയാഘാതമുണ്ടായെങ്കിലും ഗൗതമി അതിജീവിച്ചിരുന്നു. ഗൗതമിയുടെ സംസ്കാരം ഇന്നു 11ന് നടക്കും.