ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഭൂകമ്പം. ഇന്ന് ഉച്ചയ്ക്ക് 1:26നാണ് റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
എന്നാൽ നാശനഷ്ടങ്ങളോ ആളപായമോ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മൂന്ന് ദിവസത്തിനിടെ പാകിസ്ഥാനിൽ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂകമ്പമാണിത്.
ഇക്കഴിഞ്ഞ ശനിയാഴ്ച പാകിസ്ഥാനിൽ തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായി. രാവിലെ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ആദ്യം രേഖപ്പെടുത്തിയത്.
തുടർന്ന് മണിക്കൂറുകൾക്ക് ശേഷം 4.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും കൂടി ഉണ്ടായി.
ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ന് വീണ്ടും ഭൂകമ്പം ഉണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഇതുപോലെയുള്ള ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ സാധാരണയായി കൂടുതൽ അപകടകരമാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾക്കിടയിലുള്ള സജീവ അതിർത്തിയിലാണ് പാകിസ്ഥാൻ സ്ഥിതി ചെയ്യുന്നത്.
ഇതിനാൽ തന്നെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് പാകിസ്ഥാൻ.