ആലപ്പുഴ: നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. ആലപ്പുഴ കരുമാടി സ്വദേശി സൂരജ് ആണ് പേവിഷബാധയേറ്റ് മരിച്ചത്.
രണ്ട് ദിവസം മുൻപാണ് സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ മരണം സംഭവിക്കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർഥിയാണ് സൂരജ്.
അതേസമയം സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങൾ വർധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കൊച്ചി അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചത്.
വിദ്യാർത്ഥിയെ ഉൾപ്പെടെ ആറോളം പേരെയാണ് നായ കടിച്ചത്. വിദ്യാര്‍ഥിയെ നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ നായ മറ്റു നായ്ക്കളെയും അക്രമിച്ചതായാണ് വിവരം.
എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നഗരസഭ കൗണ്‍സിലര്‍ അറിയിച്ചു. പ്രദേശവാസികകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്. നായ ആക്രമിച്ച എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് നഗരസഭ നിർദേശം നൽകിയിട്ടുണ്ട്.
നായയുടെ കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത്
മുതിർന്നവരെ നായ കടിക്കുന്നത് മിക്കപ്പോഴും കാലിലോ ശരീരത്തിന്റെ താഴെ ഭാഗങ്ങളിലോ ആകും. വീഴ്ചയിലാണ് മറ്റു ഭാഗങ്ങളിൽ കടിക്കാനുള്ള സാധ്യത കൂടുന്നത്. എന്നാൽ ഉയരം കുറവായതിനാൽ കുട്ടികളുടെ തലയിലോ കഴുത്തിലോ മുഖത്തോ ഒക്കെ പെട്ടെന്ന് കടിയേൽക്കാം. ഇതാണ് കുട്ടികളിൽ പെട്ടെന്ന് പേവിഷബാധയുണ്ടാക്കാൻ കാരണം.
വളർത്തുമൃഗങ്ങളുടെയോ തെരുവ് നായ്ക്കളുടെയോ കടിയേറ്റാൽ ഉടൻ പൈപ്പിന് കീഴിൽ ഒഴുകുന്ന വെള്ളത്തിൽ സോപ്പുപയോഗിച്ച് 15 മിനിട്ടെങ്കിലും മുറിവ് കഴുകയും. തുടർന്ന് എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. ഉഷ്ണ രക്തമുള്ള എല്ലാ ജീവജാലങ്ങളേയും പേവിഷം ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
മുറിവിന് ചുറ്റും മരവിപ്പ്, തലവേദന, തൊണ്ടവേദന, വിറയൽ, ശ്വാസതടസ്സം, ഉത്കണ്ഠ, പേടി, ശബ്ദവ്യത്യാസം, ഉറക്കമില്ലായ്മ, കാറ്റിനോടും വെള്ളത്തിനോടും വെളിച്ചത്തിനോടും പേടി തുടങ്ങിയവയാണ് പേവിഷബാധയുടെ രോഗലക്ഷണങ്ങൾ.
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചുകഴിഞ്ഞാൽ ചിലപ്പോൾ മാസങ്ങൾക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പേ ബാധിച്ച മൃഗങ്ങളുടെ കടിയേൽക്കുന്നത് കഴുത്തിന് മുകളിലാണെങ്കിൽ പ്രതിരോധ കുത്തിവെപ്പ് ഉടൻ എടുക്കണം.