കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനാണ് കേസെടുത്തത്. സംഗീത നിശയുടെ മറവിൽ തട്ടിപ്പ് നടത്തിയതിന് വഞ്ചനാക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് വീണ്ടും പോലീസ് നടപടി.
എറണാകുളം സൗത്ത് പോലീസാണ് ഷാനിനെതിരെ കേസെടുത്തത്. പോലീസിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. സംഗീത പരിപാടിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് ഷാൻ റഹ്മാനെതിരെ നേരത്തെ വഞ്ചനാ കേസ് എടുത്തിരുന്നത്. കേസിൽ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം ലഭിച്ചില്ല.
ഷാൻ റഹ്മാൻ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായില്ല എന്ന് എറണാകുളം സൗത്ത് പോലീസ് അറിയിച്ചു. ചോദ്യം ചെയ്യിലിൽ കൃത്യമായ രേഖകൾ ഹാജരാക്കിയില്ല എങ്കിൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ചത് വഴി 38 ലക്ഷം രൂപ ഷാൻ റഹ്മാൻ പറ്റിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
പ്രൊഡക്ഷൻ മാനേജരും ഷോ ഡയറക്ടറുമായ നിജു രാജ് ആണ് പരാതി നൽകിയത്. ജനുവരിയിലാണ് കൊച്ചിയിൽ സംഗീത പരിപാടി നടന്നത്. പരിപാടി കഴിഞ്ഞ ശേഷം പണം നൽകാമെന്ന് പറഞ്ഞിട്ട് നൽകിയില്ലെന്നും ഇത് മൂലം 38 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് നിജു രാജ് പരാതിയിൽ പറയുന്നത്.