അസാധാരണമായ ഒരു ഒത്തുതീർപ്പു വ്യവസ്ഥയാണ് ഇപ്പോൾ ലോകമാകെ ചർച്ചകളിൽ നിറയുന്നത്. പ്രതിയുടെ തലച്ചോറ് ദാനം ചെയ്യാമെന്ന സമ്മതത്തോടെയാണ് കേസിൽ ഇര ഒത്തുതീർപ്പിന് തയ്യാറായിരിക്കുന്നത്.An unusual compromise clause
ഫ്ലോറിഡയിലെ കൂട്ടവെടിവയ്പ്പ് കേസിലെ പ്രതി നിക്കോളാസ് ക്രൂസും ഇരകളിൽ ഒരാളായ ആൻറണി ബോർഗസും തമ്മിലാണ് അസാധാരണ ഒത്തുതീർപ്പ് ഉടമ്പടിയുണ്ടാക്കിയിരിക്കുന്നത്.
ശാസ്ത്രീയ ഗവേഷണങ്ങൾക്കായി തൻറെ തലച്ചോറ് ദാനം ചെയ്യാൻ നിക്കോളാസ് ക്രൂസ് സമ്മതിക്കുകയും ചെയ്തു. കോടതി രേഖങ്ങളിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
2018 ഫെബ്രുവരി 14ന് പാർക്ക്‌ലാൻഡിലെ മാർജോറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂളിൽ 17 വിദ്യാർഥികളെയും സ്റ്റാഫ് അംഗങ്ങളെയും കൊല്ലാനായി നിക്കോളാസ് ക്രൂസ് എ.ആർ 15 റൈഫിൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.
ഈ ആക്രമണത്തിൽ അഞ്ച് തവണ വെടിയേറ്റ ആൻറണി ബോർഗെസിനെ (21) പ്രതിനിധീകരിച്ച് അഭിഭാഷകനാണ് പ്രതി തലച്ചോർ ശാസ്ത്ര പഠനത്തിനായി ദാനം ചെയ്യാൻ സമ്മതിച്ച വിവരം കോടതിയെ അറിയിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന് ഇരയായ 17 പേരിൽ ഒരാളാണ് ബോർഗസ്. ക്രൂസ് തൻറെ തലച്ചോർ ശാസ്ത്ര ഗവേഷണത്തിനായി സമ്മതം നൽകി എന്നതാണ് ഈ കേസിലെ ഏറ്റവും അസാധാരണമായ വ്യവസ്ഥ.
ഈ നടപടിയിലൂടെ, ഇത്തരം വെടിവയ്പ്പുകൾക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ ഇത് വഴി കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആൻറണി ബോർഗസിൻറെ അഭിഭാഷകൻ പറഞ്ഞു.
നഷ്ടപരിഹാരത്തിൻറെ മറ്റ് വ്യവസ്ഥകൾ പ്രകാരം, സിനിമകൾ, പുസ്തകങ്ങൾ, മറ്റ് മാധ്യമങ്ങൾ എന്നിവയിൽ ക്രൂസിൻറെ പേര് ഉപയോഗിക്കാനുള്ള അവകാശം ബോർഗസിന് ലഭിക്കും. തടവിൽ കഴിയുന്ന ക്രൂസിന് ഈ ദുരന്തം വഴി സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിയില്ല.
അതുപോലെ, ഏതെങ്കിലും അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിന് മുൻപ് ക്രൂസ് ബോർഗസിൻറെ അനുമതി വാങ്ങേണ്ടതുണ്ട്. ക്രൂസിൻറെ ബന്ധുവിൻറെ ലൈഫ് ഇൻഷുറൻസ് പോളിസിയിൽ നിന്ന് ബോർഗസിന് 430,000 ഡോളർ നഷ്ടപരിഹാരം സഹായവും ലഭിക്കും.
വെടിവയ്പ്പിൻറെ സമയത്ത് 15 വയസ്സുകാരനായിരുന്ന ബോർഗസിന് തൻറെ സഹപാഠികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗുരുതരമായി പരുക്കേറ്റത്. ഈ ഒത്തുതീർപ്പ് വ്യവസ്ഥയിൽ നിരവധി അഭിഭാഷകർ അതിശയം രേഖപ്പെടുത്തി.