കോട്ടയം : ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് നിലത്തു വീണ് കിടന്ന എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കട്ടപ്പന കുന്നേൽ ആഷിക്ക് ബൈജു (19) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് തോട്ടയ്ക്കാട് ശിവസദനത്തിൽ മനു എസ്.നായരാണ് (34) പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് ഒന്നരയോടെ പരുത്തുംപാറ പാറക്കുളത്തായിരുന്നു അപകടം നടന്നത്.
പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് എൻജി.കോളേജിലെ മെക്കാനിക്കൽ വിഭാഗം ഒന്നാം വർഷ വിദ്യാർത്ഥിയാണ് മർദ്ദനമേറ്റ ആഷിക്ക്. കോളേജ് ഹോസ്റ്റലിലാണ് താമസം.
ആഴ്ചയിൽ ഒരു ദിവസം ബൈക്കിലാണ് ഇയാൾ വീട്ടിൽ പോകുന്നത്. തിരികെ വരുമ്പോൾ ബൈക്ക് സുഹൃത്തിന്റെ വീട്ടിലാണ് വയ്ക്കുന്നത്.
ഇവിടെ നിന്ന് പെട്രോൾ അടിക്കുന്നതിനായി ബൈക്കുമായി പരുത്തുംപാറ ഭാഗത്തേയ്ക്ക് വരികയായിരുന്നു. മുന്നിൽപ്പോയ ഓട്ടോറിക്ഷ വലത്തേക്ക് തിരിക്കുന്നതിനിടെ പിന്നാലെയത്തിയ ആഷിക്ക് ബൈക്ക് വെട്ടിച്ചുമാറ്റുകയും എതിർദിശയിലെത്തിയ കാറിൽ തട്ടി വീഴുകയായിരുന്നു.
റോഡിലേക്ക് വീണ ആഷിക്കിനെ കാറിൽ നിന്നിറങ്ങി വന്ന മനു വയറിലും, കഴുത്തിലും ആഞ്ഞുചവിട്ടിയെന്നാണ് പരാതി. എഴുന്നേൽക്കാനാകാതെ കിടന്ന ആഷിക്കിനെ ഇയാൾ വീണ്ടും മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.
നാട്ടുകാർ ചേർന്നാണ് ആഷിക്കിനെ കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ചത്. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴുത്തിന് പരുക്കേറ്റതിനെ തുടർന്ന് ബാൻഡേജിട്ടിട്ടുണ്ട്. സംസാരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. സി.ടി സ്കാൻ റിപ്പോർട്ട് കൂടി ലഭിക്കാനുണ്ടെന്ന് ആഷിക്കിന്റെ പിതാവ് പറഞ്ഞു.