ഷോക്കേറ്റ് 18കാരൻ മരിച്ചു
മലപ്പുറം: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വേങ്ങര വെട്ട്‌തോട് തോട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുള്‍ വദൂത്ത് (18) ആണ് മരിച്ചത്.
ഇന്ന് വെെകിട്ടാണ് ദാരുണ സംഭവം ഉണ്ടായത്. ശക്തമായ മഴയില്‍ തോടിനോട് ചേര്‍ന്ന് പൊട്ടിവീണ കമ്പിയില്‍ നിന്ന് അബ്ദുള്‍ വദൂത്തിന് ഷോക്കേൽക്കുകയായിരുന്നു.
കൂട്ടുകാരോടൊപ്പം തോട്ടിൽ കുളിക്കാൻ ഇറങ്ങിയതാണ് അബ്ദുൽ വദൂത്ത്. താഴ്ഭാഗത്തേക്ക് നീന്തി പോയി കരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നത്.
സമീപത്തെ പറമ്പിലൂടെ പുഴയുടെ ഒരു ഭാഗത്തേക്കാണ് വൈദ്യുതി കമ്പി പൊട്ടി വീണ് കിടന്നിരുന്നത്. ഷോക്കേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അബ്ദുൽ വദൂത്തിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
പാലക്കാട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
പാലക്കാട്: പൊട്ടിവീണ കെഎസ്ഇബിയുടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്.
സ്വന്തം തോട്ടത്തിൽ രാവിലെ വീണുകിടക്കുന്ന തേങ്ങകള്‍ എടുക്കാൻ പോയതിനിടെയാണ് സംഭവം. തോട്ടത്തിൽ വൈദ്യുത ലൈൻ പൊട്ടിവീണു കിടക്കുന്നുണ്ടായിരുന്നു.
മാരിമുത്തുവിന്റെ തെങ്ങും തോട്ടത്തിലെ മോട്ടോര്‍ പുരയിലേക്ക് കണക്ഷനെടുത്ത വൈദ്യുത ലൈനാണ് പൊട്ടിവീണത്.
ഇന്ന് രാവിലെ ഏഴുമണിയോടെ തോട്ടത്തിലേക്ക് പോയ മാരി മുത്തുവിനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഷോക്കേറ്റ് നിലയിൽ കണ്ടത്. സംഭവത്തെ തുടർന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ആദ്യം തോട്ടത്തിൽ പോയ വന്നശേഷം വീണ്ടും തേങ്ങ എടുക്കാൻ പോയപ്പോഴാണ് മാരിമുത്തുവിനു ഷോക്കേറ്റതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ആദ്യം വെറെ ഭാഗത്തുകൂടെ പോയതിനാലായിരിക്കാം ഷോക്കേൽക്കാതിരുന്നതെന്നും നാട്ടുകാര്‍ പ്രതികരിച്ചു.
വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് സമീപത്ത് പാമ്പ് അടക്കം ചത്തുകിടക്കുന്നുണ്ട്.
തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടു
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റു മരിച്ച സംഭവത്തിൽ കടുത്ത നിലപാടുമായി സംസ്ഥാന സർക്കാർ. സ്കൂൾ മാനേജ്മെന്റിനെ പിരിച്ചുവിട്ടു.
ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുത്തെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ മാനേജ്മെന്റിന്റെ ഗുരുതര വീഴ്ചയാണ് മിഥുന്റെ മരണത്തിന് കാരണമായതെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ സുരക്ഷാ പ്രോട്ടോകോൾ സംബന്ധിച്ചുള്ള കർശന നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുരക്ഷാ കാര്യങ്ങൾ വിലയിരുത്തിയിരുന്നു. എന്നിട്ടും ദാരുണമായ സംഭവമാണ് നടന്നത്. ഹെഡ്മിസ്ട്രസിനെ പിരിച്ചുവിട്ടെന്നും മാനേജറെ അയോഗ്യനാക്കിയെന്നും മന്ത്രി അറിയിച്ചു.
ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കും.
‘കേരളത്തിന്റെ മകനാണ് മിഥുൻ’ എന്നും ആ മകന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൗട്സ് ആൻഡ് ഗൈഡ്‌സിൻ്റെ മേൽനോട്ടത്തിൽ വീട് നിർമ്മിച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Summary: An 18-year-old student, Pullattu Abdul Vaduth from Achhanambalam, Kannamangalam, died of electric shock after coming into contact with a fallen live wire in Vettathode, Vengara, Malappuram. The incident highlights growing concerns over unattended electrical hazards in public areas.









