കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല നടന്നിട്ട് ഇന്ന് 25 വര്‍ഷം, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മാത്രം ബാക്കി
കൊച്ചി: കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലയ്ക്ക് ഇന്ന് 25 വർഷം.
ആലുവ മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്‌സ് ഉടമ അഗസ്റ്റിനെയും കുടുംബത്തിലെ ആറുപേരെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ് സംസ്ഥാനത്തെ കുറ്റകൃത്യ ചരിത്രത്തിൽ ഇന്നും ഭീതിയുണർത്തുന്ന ഓർമ്മയായി നിലനിൽക്കുന്നത്.
അകന്ന ബന്ധുവായ എം.എ. ആന്റണിയായിരുന്നു കേസിലെ ഏക പ്രതി.
2001 ജനുവരി ആറിന് രാത്രി ഒൻപതുമണിയോടെയായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല. അഗസ്റ്റിൻ, ഭാര്യ ബേബി, മക്കളായ ജെസ്‌മോൻ, ദിവ്യ, അഗസ്റ്റിന്റെ അമ്മ ക്ലാര, സഹോദരി കൊച്ചുറാണി എന്നിവരാണ് കൊല്ലപ്പെട്ടത്.
വിദേശത്തേക്ക് പോകാൻ കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിട്ടും പിന്നീട് നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകങ്ങൾക്ക് കാരണമെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
സംഭവദിവസം അഗസ്റ്റിന്റെ വീട്ടിലെത്തിയ ആന്റണി ആദ്യം കൊച്ചുറാണിയെയും ക്ലാരയെയും കൊലപ്പെടുത്തി.
പിന്നീട് സിനിമയ്ക്ക് പോയി മടങ്ങിയെത്തിയ അഗസ്റ്റിനെയും ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഒരു മാസത്തിന് ശേഷം പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തു.
ലോക്കൽ പൊലീസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾക്ക് പിന്നാലെ കേസ് ഹൈക്കോടതി ഉത്തരവുപ്രകാരം സിബിഐക്ക് കൈമാറി.
എല്ലാ അന്വേഷണ ഏജൻസികളും കൊലപാതകത്തിന് പിന്നിൽ ആന്റണി മാത്രമാണെന്ന നിഗമനത്തിലാണ് എത്തിയത്.
വിചാരണക്കൊടുവിൽ സിബിഐ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. സംസ്ഥാനത്ത് സിബിഐ അന്വേഷിച്ച കേസുകളിൽ ആദ്യമായി വധശിക്ഷ വിധിക്കപ്പെട്ട കേസായിരുന്നു ആലുവ കൂട്ടക്കൊല.
സിബിഐ കോടതി വിധി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചെങ്കിലും, പുനപരിശോധന ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ആന്റണിക്ക് അനുകൂലമായി.
തുടർന്ന് 2018ൽ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 2022ലാണ് ആന്റണിക്ക് ആദ്യമായി പരോൾ അനുവദിച്ചത്. നിലവിൽ പരോളിലുള്ള ആന്റണി ഈയാഴ്ച തിരുവനന്തപുരം തുറന്ന ജയിലിലേക്ക് മടങ്ങുമെന്നാണ് വിവരം.
English Summary
Today marks 25 years since the brutal Aluva mass murder that shook Kerala. Six members of a family, including hardware store owner Augustine, were hacked to death by their relative M.A. Antony in January 2001.
aluva-mass-murder-25-years-kerala-cbi-death-sentence-case
Aluva mass murder, Kerala crime history, Augustine family murder, CBI investigation, death sentence commuted, MA Antony, Kerala crime news









