ആലുവ: ചൊവ്വരയിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശി മുബാറക്ക്, മലപ്പുറം സ്വദേശി സിറാജ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. വാഹനങ്ങളും ആയുധങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സംഭവത്തിൽ അഞ്ചു പേരെ കസ്റ്റഡിയിൽ എടുക്കുകയും ഇതിൽ മൂന്ന് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ആലുവ ദേശത്ത് നിന്നാണ് പ്രതികളുടെ വാഹനങ്ങൾ പിടികൂടിയത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുൻ പഞ്ചായത്ത് അംഗം സുലൈമാൻ ഉൾപ്പെടെ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
മാസങ്ങൾക്ക് മുൻപ് നടന്ന തർക്കത്തിന്റെ മുൻ വൈരാഗ്യത്തിലായിരുന്നു നാടിനെ നടുക്കിയ ഗുണ്ടാ ആക്രമണം നടന്നത്. പ്രതികൾ കാറിലും ബൈക്കിലുമായാണ് എത്തിയത്. മാരകായുധങ്ങളുമായി എത്തിയവർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.