സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു
കരുനാഗപ്പള്ളി: ഗുണ്ടാപ്പകയെ തുടർന്ന് കൊലക്കേസ് പ്രതിയായ അലുവ അതുൽ കരുനാഗപ്പള്ളിയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്.
ഹരിയാന രജിസ്‌ട്രേഷനുള്ള കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. മാരകമായി വെട്ടേറ്റ അതുലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു.
തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ ക്ഷേത്രത്തിൽ നിന്ന് കരുനാഗപ്പള്ളി പൊലീസും DANSAF സംഘവും ചേർന്ന് സാഹസികമായി പിടികൂടിയ പ്രതിയായിരുന്നു അതുൽ. ജയിലിൽ കഴിയുന്നതിനിടെ ജയിൽ വാർഡനെ മർദിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു.
അതുലിന് നേരെ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന സൂചന രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ ലഭിച്ചിരുന്നു. എന്നിരുന്നാലും സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടയിൽ അതുൽ സഞ്ചരിച്ചിരുന്ന വാഹനത്തെ സംഘം വളഞ്ഞ് മാരകമായി വെട്ടുകയായിരുന്നുവെന്നാണ് വിവരം.
സംഭവം നടന്നത് നാട്ടുകാർ നോക്കി നിൽക്കുന്നതിനിടെയാണ്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒന്ന് രണ്ട് പ്രതികളെ തിരിച്ചറിഞ്ഞതായാണ് സൂചന. ആക്രമണത്തിൽ ഉപയോഗിച്ച ഹരിയാന രജിസ്‌ട്രേഷൻ വാഹനത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
2025 മാർച്ചിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ജിം സന്തോഷിന്റെ വധത്തിനുള്ള പ്രതികാരമായിരിക്കാം ഈ ആക്രമണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ആ കേസിലെ ഒന്നാം പ്രതിയായിരുന്നു അതുൽ. ജിം സന്തോഷ് വധത്തിനു ശേഷം തമിഴ്‌നാട്ടിലേക്ക് ഒളിവിൽ പോയ അതുലിനെ പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.
English Summary
Aluva Athul, an accused in the murder of gangster Jim Santhosh, was hacked to death in Karunagappally. The attack occurred while he was returning after signing at the police station as part of his bail conditions.









