കണക്കുകൾ പരിശോധിച്ചാൽ വലിയ തിരഞ്ഞെടുപ്പ് ചരിത്രമൊന്നും വയനാടിന് പറയാനില്ല. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക്‌സഭാ മണ്ഡലം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ വയനാട് പ്രവേശിക്കുന്നത് 2009-ലാണ്.2019-ൽ അപ്രതീക്ഷിതമായി താരപദവി ലഭിച്ച ലോക്സഭാ മണ്ഡലം, ദേശീയതലത്തിൽ ഏറ്റവും ശ്രദ്ധ നേടിയ മണ്ഡലങ്ങളിൽ ഒന്ന്, ഇക്കുറിയും വലിയ പ്രാധാന്യത്തോടെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലം… വയനാടിന്റെ ചരിത്രം മാറിയത് രാഹുൽ ഗാന്ധിയുടെ വരവോടയായിരുന്നു.
ഇക്കുറിയും വയനാട്ടിൽ നടക്കുന്നത് ‘പാൻ ഇന്ത്യൻ’ പോരാട്ടം തന്നെ. സിറ്റിങ് എംപിയും ഇന്ത്യാ മുന്നണിയുടെ ദേശീയനേതാവുമായ രാഹുൽ ഗാന്ധി നടത്തിയ മാരത്തൺ മണ്ഡല പര്യടനത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടം ഭൂരിപക്ഷം 5 ലക്ഷമായി ഉയരുമെന്നതിന്റെ തെളിവാണെന്ന് യുഡിഎഫ് പറയുന്നു. ആനി രാജയ്ക്കായി കൽപറ്റയിൽ നടത്തിയ മെഗാ റോഡ് ഷോ യുഡിഎഫ് അവകാശവാദത്തിനു കുറിക്കുകൊള്ളുന്ന മറുപടിയായെന്ന് എൽഡിഎഫ് . ഇത്തരം ജനാരവങ്ങളിൽനിന്നു ശ്രദ്ധതിരിച്ചുവിടാൻ പേരുമാറ്റ വിവാദമുൾപ്പെടെ ഉയർത്തിക്കൊണ്ടുവരാനാണ് എൻഡിഎയുടെയും സ്ഥാനാർഥി കെ. സുരേന്ദ്രന്റെയും ശ്രമം.
2019ലെ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണ് രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായത്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിന് മുൻപ് എൽഡിഎഫിന്റെ സ്ഥാനാർഥി പി.പി.സുനീർ പ്രചാരണം തുടങ്ങി. രാഹുൽ ഗാന്ധി വന്നതോടെ പി.പി.സുനീറിന്റെ പ്രചാരണം തണുത്തു. രാഹുൽ ഗാന്ധിയാണു മത്സരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ എൻഡിഎ തുഷാർ വെള്ളാപ്പള്ളിയെ സ്ഥാനാർഥിയാക്കുകയായിരുന്നു. എന്നാൽ തുഷാറിനു കാര്യമായി വോട്ടു പിടിക്കാൻ സാധിച്ചില്ല. 2014ൽ എൻഡിഎയ്ക്കു ലഭിച്ചതിനേക്കാൾ കുറവാണ് തുഷാറിനു ലഭിച്ചത്. ഇത്തവണ എൽഡിഎഫും ബിജെപിയും കരുതിക്കൂട്ടിയാണ് ഇറങ്ങിയത്. രാഹുൽ മത്സരിക്കുമോ ഇല്ലയോ എന്ന അനിശ്ചിതത്വം നിലനിൽക്കെ തന്നെ ദേശീയ നേതാവായ ആനി രാജയെ കളത്തിലിറക്കി എൽഡിഎഫ് പ്രചാരണം ആരംഭിച്ചു.
വയനാട്, മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് ജില്ലകളിലായി പരന്നുകിടക്കുകയാണ് വയനാട് ലോക്‌സഭാ മണ്ഡലം. വയനാട് ജില്ലയിലെ കല്‍പറ്റ, മാനന്തവാടി, ബത്തേരി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ഈ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. മണ്ഡലം നിലവില്‍വന്ന 2009-ല്‍ എം.ഐ. ഷാനവാസിന് 1,53,439 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം നല്‍കിയാണ് വയനാട് കേരളത്തെ അമ്പരപ്പിച്ചത്. അത്തവണ എന്‍.സി.പി സ്ഥാനാര്‍ഥിയായെത്തിയ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്‍ 99,663 വോട്ട് നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ കൂടിയായിരുന്നു ഷാനവാസിന്റെ ഈ ജയം. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ യു.ഡി.എഫ്. ശക്തികേന്ദ്രങ്ങള്‍ കോര്‍ത്തുണ്ടാക്കിയ മണ്ഡലത്തിന് അതോടെ അവരുടെ ഉറച്ചകോട്ടയെന്ന വിശേഷണം അടിവരയായി. എന്നാല്‍, അതിലേറെ അമ്പരപ്പാണ് 2014-ലെ ഫലം സമ്മാനിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികളടക്കം വിവിധ പാര്‍ട്ടികളില്‍ നിന്നായി പതിനാറ് സ്ഥാനാര്‍ത്ഥികളാണ് അക്കുറി മത്സരിച്ചത്. ഇക്കുറി എളുപ്പമാവുമെന്നുറിപ്പിച്ചിറങ്ങിയ ഷാനവാസിന്റെ ഭൂരിപക്ഷം 20,870 വോട്ടായി കുത്തനെ കുറഞ്ഞു. ഇപ്പോഴത്തെ ഇടത് എം.എല്‍.എയായ പി.വി അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായെത്തി 37,123 വോട്ട് നേടി. സി.പി.ഐയുടെ ചരിത്രത്തിലെ കരുത്തനായ സ്ഥാനാര്‍ഥി സത്യന്‍ മകേരി ശക്തമായ മത്സരം കാഴ്ചവെച്ച് പിന്‍വാങ്ങി. അപ്പോഴും ഏത് ഘട്ടത്തിലും കോണ്‍ഗ്രസിനെ കൈവിടില്ലെന്ന ചരിത്രം വയനാട് തിരുത്തിയില്ല. 41.20 ശതമാനം വോട്ടാണ് അക്കുറി ഷാനവാസ് നേടിയത്.
സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വലിയൊരു വിഭാഗം പ്രദേശങ്ങളുമുള്ളത്. അത്രതന്നെ ഉയരത്തില്‍ തന്നെയാണ് വയനാട്ടുകാരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുള്ളത്. ചുരം കയറിയിറങ്ങി അയല്‍നാടുകളില്‍ അഭയം തേടിയാണ് ഇന്നുമീ നാട് ജീവല്‍പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി തേടുന്നത്. വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷവും കാര്‍ഷിക പ്രതിസന്ധികളും വികസനരാഹിത്യവും പറഞ്ഞുമടുത്ത പരാതികളാണ് ഈ ജനതയ്ക്ക്. ഓരോ തിരഞ്ഞെടുപ്പുകളിലും ഈ ദുരിതജീവിതത്തില്‍ നിന്നുള്ള നിന്നുള്ള മോചനം എന്ന സ്വപ്‌നവും പേറിയാണ് അവര്‍ പോളിങ് ബൂത്തുകളില്‍ എത്താറുള്ളത്. ജീവിതം അല്ലെങ്കില്‍ മരണം എന്ന രീതിയില്‍ കഴുത്തിന് മുകളിലുള്ള വാളായി നില്‍ക്കുന്ന വന്യജീവി സംഘര്‍ഷങ്ങള്‍, എന്നും കുരുക്കിലകപ്പെട്ടുകിടക്കുന്ന ചുരത്തിനൊരു ബദല്‍പ്പാത, അടിയന്തര ചികിത്സാ സൗകര്യങ്ങള്‍, കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം അങ്ങനെ ഓരോന്നിനും തിരഞ്ഞെടുപ്പുകളില്‍ വയനാട്ടുകാര്‍ പരിഹാരം ആഗ്രഹിക്കും. പലപ്രശ്‌നങ്ങളും ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിച്ചെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങള്‍ പലതും പദ്ധതികളായിത്തന്നെ തുടരുകയാണ്. പച്ചപ്പുനിറഞ്ഞ മലനിരകള്‍ സഞ്ചാരികള്‍ക്ക് വിരുന്നൂട്ടുന്നുണ്ടെങ്കിലും അതിനുള്ളിലെ ജീവിതങ്ങള്‍ നാള്‍ക്കുനാള്‍ ദുരിതക്കയത്തിലേക്ക് നീങ്ങുകയാണ്.