കണ്ണൂർ: ബിജെപിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ ആണെന്ന് കെ സുധാകരൻ. ഇ.പി. പാർട്ടിക്കുളളിൽ അസ്വസ്ഥൻ ആണെന്നും ബിജെപി നേതാവ് ശോഭാസുരേന്ദ്രനുമായി അദ്ദേഹം ഗൾഫിൽ വെച്ച് ചർച്ച നടത്തിയെന്നും കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ആരോപണം. മദ്ധ്യസ്ഥ ചർച്ച നടത്തിയത് ശോഭാസുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനുമാണെന്നും കെ. സുധാകരൻ പറഞ്ഞു. പാർട്ടി സെക്രട്ടറിയാക്കാത്തതിൽ ജയരാജന് അതൃപ്തിയുണ്ടായിരുന്നു എന്നും പറഞ്ഞു. കണ്ണൂരിലെ ഒരു ഉന്നത സിപിഎം നേതാവിനെ ബിജെപിയിൽ ചേർക്കാൻ ദല്ലാൾ നന്ദകുമാർ ബിജെപിയുടെ ദേശീയ ഓഫീസിൽ കയറി നിരങ്ങിയതായി ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ആ നേതാവ് ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പകരം പിണറായി വിജയനൊപ്പം തലപ്പൊക്കമുള്ള നേതാവ് എന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ആ നേതാവ് ഇ.പി. ജയരാജനാണെന്ന് കെ സുധാകരൻ ആരോപിച്ചു. പത്തുലക്ഷം രൂപ വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തിന് മറുപടി പറഞ്ഞപ്പോഴായിരുന്നു പിണറായിക്കൊപ്പം തലപ്പൊക്കമുള്ള കണ്ണൂരിലെ ഒരു ഉന്നത സിപിഎം നേതാവിനെ ബിജെപിയിൽ ചേർക്കാൻ ദല്ലാൾ നന്ദകുമാർ തങ്ങളുടെ ദേശീയ ഓഫീസിൽ കയറിനിരങ്ങിയതായി ബിജെപി നേതാവ് ആരോപിച്ചത്. താൻ ദല്ലാൾ നന്ദകുമാറിന് എട്ട് സെന്റ് സ്ഥലം വിൽക്കുന്നതിന്റെ ഭാഗമായിട്ടാണ് താൻ ബാങ്ക് അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ വാങ്ങിയതെന്നും പറഞ്ഞു. 10 ലക്ഷം രൂപ എനിക്ക് അഡ്വാൻസായി പൊതിഞ്ഞ പണമായിട്ടാണ് തരുന്നത്. എന്നാൽ അത് തന്റെ ബാങ്ക് അക്കൗണ്ടിൽ തരണമെന്ന് പറഞ്ഞു. ആ സ്ഥലം വിൽപ്പനയ്ക്ക് വെച്ച സമയത്താണ് നന്ദകുമാറിനെ കാണുന്നതെന്നും പറഞ്ഞിരുന്നു.
