അല്ലു അർജുൻ ഫഹദ് ഫാസിൽ ചിത്രം പുഷ്പ 2 തിയറ്ററുകളിലെത്തി. ലോകത്താകമാനം 12,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിൽ 500 സ്ക്രീനുകളിൽ ചിത്രമെത്തി. പുലർച്ചെ നാല് മണിക്കാണ് ആദ്യ ഷോ തുടങ്ങിയത്. പുഷ്പ ദി റൈസിന്റെ പാൻ ഇന്ത്യൻ വിജയം ആവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധായകൻ സുകുമാർ രണ്ടാംഭാഗം ഒരുക്കിയത്. ഒരു കച്ചവട സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ചേർത്താണ് പുഷ്പ ദ റൂൾ പ്രദർശനത്തിനെത്തിയിരിക്കുന്നത്.
ചിത്രം റിലീസിന് മുന്നേ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട റിപ്പോർട്ട്.
സുകുമാർ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് എന്ന ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരവും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു.
ചിത്രത്തിൽ അല്ലു അർജുനും ഫഹദ് ഫാസിലിനും പുറമെ രശ്മിക മന്ദാന, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സുമാണ് നിർമാതാക്കൾ.
പുഷ്പ എന്നാൽ ഫയർ അല്ല വൈൽഡ് ഫയറാണ്. ഡയലോഗ് പോലെ തന്നെയാണ് പുഷ്പയുടെ രണ്ടാം ഭാഗവും. ഒന്നാം ഭാഗത്തിന്റെ തുടർച്ചയെന്നോണം പഴയ ഗെറ്റപ്പിൽ ചെറിയൊരു മാറ്റം വരുത്തി ഒരു കിടിലൻ ഫൈറ്റോടെയാണ് പുഷപയുടെ റീ എൻട്രി. സിൻഡിക്കേറ്റിന്റെ തലവനായതോടെ രൂപത്തിലും ഭാവത്തിലും അത് പ്രകടമാണ്.
ഇടതു തോളിനൽപ്പം ചെരിവും നീട്ടിവളർത്തിയ മുടിയും താടിയും പരുക്കൻ മുഖഭാവവുമായി പുഷ്പ സ്ക്രീനിൽ വീണ്ടും നിറഞ്ഞാടുകയാണ്. അത്രമാത്രം, കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തിയിട്ടുണ്ട് അല്ലു. രൂപത്തിലും ഭാവത്തിലും മാനറിസത്തിലുമെല്ലാം അടിമുടി പുതുക്കിപണിതൊരു പുതിയൊരു അല്ലു അർജുനാണ് പുഷ്പയിലുള്ളത്. രക്തചന്ദന കടത്തിന് ആരും പ്രതീക്ഷിക്കാത്ത പുത്തൻ മാർഗങ്ങളാണ് പുഷ്പ ഇക്കുറി സ്വീകരിച്ചിരിക്കുന്നത്. ആദ്യഭാഗത്തിൽ ഓമ്നി വാൻ വാങ്ങിയതുപോലെ രണ്ടാം ഭാഗത്തിൽ നൂറു കോടിയുടെ മുതലാണ് പുഷ്പ സ്വന്തമാക്കിയത്.
പ്രണയത്തിൽ നിന്നും ജീവിതത്തിലേക്ക് കടന്നതോടെ ശ്രീവല്ലിയോടുള്ള സ്നേഹം ഒരൽപം കൂടിയിട്ടുണ്ട്. ശ്രീവല്ലി തന്നെയാണ് കഥയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത്.
ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ക്രൂരനായ പോലീസ് ഉദ്യോഗസ്ഥൻ ഭൻവർ സിങ് ഷെഖാവത്ത് സ്ക്രീനിൽ വരുമ്പോഴൊക്കെ നിറഞ്ഞ കയ്യടിയാണ്. രണ്ടാം ഭാഗത്തിലും പുഷ്പയെ പൂട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഭൻവർ സിങ് ഷെഖാവത്തിന് രക്ഷയില്ല. ഇടക്കൊന്ന് ഫ്ലവറായിപോയ പുഷ്പ മിനിറ്റുകൾക്കകം ഫയറായി മാറുന്നുണ്ട്. പിന്നീട് അവസാനം വരെ പുഷ്പ ശരിക്കും കാട്ടു തീ ആയി മാറുകയായിരുന്നു.
ഭാര്യ പറഞ്ഞ ചെറിയൊരു ആഗ്രഹം നടത്താൻ ഇറങ്ങി തിരിച്ച പുഷ്പ താൻ തുടക്കം മുതൽ ആഗ്രഹിച്ചതെല്ലാം നേടി എടുത്താണ് മടങ്ങിയത്. കഥയുടെ മൂന്നാം ഭാഗത്തിന്റെ സൂചനകൾ നൽകുന്നതാണ് ആദ്യസംഘട്ടനം. പുഷ്പ മൂന്നാം ഭാഗം ഇന്റർനാഷണൽ ആകുമെന്ന സൂചനകളാണ് ഇതിൽ നിന്ന് വായിച്ചെടുക്കാനാകുക. അവസാന ഭാഗത്തെ റപ്പാറപ്പാ ഫൈറ്റും കാണേണ്ടത് തന്നെയാണ്. കാളി രൂപം പൂണ്ട് വില്ലൻമരുടെ മേൽ സംഹാര താണ്ടവമാണ് പുഷ്പ ആടുന്നത്.
രണ്ടാം ഭാഗത്തിന്റെ അവസാനം എന്തെന്ന് അറിയണമെങ്കിലും മൂന്നാം ഭാഗം വരെ കാക്കണമെന്ന് തോന്നിപ്പിക്കും വിധം ഏറെ സസ്പെൻസ് നിറഞ്ഞ ക്ലൈമാക്സിലാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്. കുറച്ചധികം പുതിയ വില്ലൻമാരെയും കഥയിൽ ബാക്കിവെച്ചിട്ടുണ്ട്.