ഒറ്റനോട്ടത്തിൽ യാഥാർഥ്യമെന്ന് തോന്നുന്ന ആളുകൾ, ലൈവ് വീഡിയോ എന്നിവ പോലും സൃഷ്ടിക്കാൻ കഴിയുന്ന എഐ ഉപകരണങ്ങളുടെ ആവിർഭാവത്തോടെ ഇതിന്റെ ചുവടുപിടിച്ച് നിരവധി തട്ടിപ്പുകൾ ആണ് അരങ്ങേറുന്നത്. അത്തരത്തിൽ ഒരു തട്ടിപ്പിനിരയായായ യുവാവിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
യുവാവുമായി പ്രണയത്തിലായ എഐ കാമുകി യുവാവിന്റെ കയ്യിൽ നിന്നും തട്ടിയെടുത്തത് 28,000 ഡോളറാണ്. ചൈനയിലാണ് സംഭവം. “മിസ്. ജിയാവോ” എന്ന യുവതിയുടെ വ്യാജ ഐഡന്റിറ്റിയിൽ യുവതിയുടെ റിയലിസ്റ്റിക് വീഡിയോയും നിശ്ചല ചിത്രങ്ങളും ഉണ്ടാക്കി ഇത് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
ഓൺലൈനിലൂടെയാണ് യുവാവ് യുവതിയുമായി പ്രണയത്തിലായത്. തന്റെ “കാമുകി”ക്ക് ഒരു ബിസിനസ്സ് തുടങ്ങാനും ബന്ധുവിന്റെ മെഡിക്കൽ ബില്ലുകൾക്കുമായി ഫണ്ട് ആവശ്യമാണെന്നും പറഞ്ഞ് തട്ടിപ്പുകാർ വ്യാജ ചിത്രങ്ങൾ ഉപയോഗിച്ച് യുവാവിന്റെ കൈയിൽ നിന്നും ലക്ഷങ്ങളാണ് അടിച്ചുമാറ്റിയത്.
തട്ടിപ്പുകാർ ആവശ്യപ്പെട്ടതനുസരിച്ച് യുവാവ് തന്റെ ഓൺലൈൻ കാമുകിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഏകദേശം 200,000 യുവാൻ (ഏകദേശം $28,000) ട്രാൻസ്ഫർ ചെയ്തു കൊടുക്കുകയും ചെയ്തു.
യുവാവിനെ വിശ്വാസം തോന്നാൻ വേണ്ടി തട്ടിപ്പുകാർ വ്യാജ ഐഡിയും, ഫോട്ടോകളും, വീഡിയോകളും എന്തിന്, മെഡിക്കൽ റിപ്പോർട്ടുകൾ വരെ തയ്യാറാക്കി. ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത യുവതിക്ക് വേണ്ടിയാണ് യുവാവ് ഇത്രയും പണം ചെലവിട്ടത്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ജാഗ്രതാ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.