കൊച്ചി: ക്ഷേത്രത്തിൽ നിന്നുള്ള ശബ്ദ ശല്യത്തിനെതിരെ പ്രതികരിച്ച് നടി അഹാന കൃഷ്ണ. സമുഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു തന്റെ വീടിന് സമീപമുള്ള ക്ഷേത്രത്തിൽ നിന്നുള്ള ശബ്ദ ശല്യത്തെ പറ്റി താരം പ്രതികരിച്ചത്.
ക്ഷേത്രത്തിൽ നിന്നുള്ള കാതടപ്പിക്കുന്ന തരത്തിലുളള പാട്ടുകളുടെ വീഡിയോയും താരം ഇതോടൊപ്പം പങ്കുവെച്ചിരുന്നു. എന്നാൽ, പോസ്റ്റിനെതിരെ അതിരൂക്ഷവിമർശനവുമായി ഒരു വിഭാഗം രംഗത്തെത്തി.
സംഭവം വിവാദമായതോടെ നടി പോസ്റ്റ് പിൻവലിക്കുകയായിരുന്നു. പിന്നീട്, എന്താണ് താൻ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി മറ്റൊരു സ്റ്റാറ്റസ് പങ്കുവെക്കുകയും ചെയ്തു.
ഇൻസ്റ്റഗ്രാമിലാണ് അഹാന തന്റെ വീടിന് തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ നിന്നുള്ള ശബ്ദശല്യം ചൂണ്ടിക്കാട്ടി സ്റ്റോറി ഇട്ടത്.
ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളിൽ നടക്കുന്നത് കാണാൻ താല്പര്യമുള്ളവർ അവിടെ വന്നു കാണും. എല്ലാവരെയും കോളാമ്പി വച്ച് അറിയിക്കേണ്ട ആവശ്യമില്ല എന്നും അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
അമ്പലത്തിൽ നിന്ന് ഭക്തിഗാനത്തിന് പകരം തമിഴ് ഡപ്പാംകൂത്ത് പാട്ടുകളാണ് വരുന്നതെന്നും താരം പറയുന്നു. ‘ഇതാണോ കാവിലെ പാട്ടുമത്സരം’ എന്ന് അഹാന ചോദിക്കുന്നു. ഒരാഴ്ചയിലേറെ ആയിട്ടും ഈ സ്ഥിതിക്ക് ഒരു മാറ്റവുമില്ല എന്നും അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ചെവിക്ക് തകരാറു സംഭവിക്കുന്ന തരത്തിൽ ഒരു സ്പീക്കറിലൂടെ കേൾക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുവെന്നാണ് അമ്പലങ്ങളുടെ ഭാരവാഹികൾ കരുതുന്നതെങ്കിൽ തെറ്റി.
നിങ്ങൾ അങ്ങനെ അനുമാനിക്കുന്നത് നിർത്തേണ്ട സമയം അതിക്രമിച്ചു. ഇത്തരത്തിൽ രാവിലെ 9 മണിക്ക് ആരംഭിച്ച് രാത്രി 10, 11 മണിവരെ ഉച്ചത്തിൽ പാട്ടുവച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന പ്രവൃത്തി ഒരു ആഴ്ചയിലേറെയായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കേൾക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര പരിസരത്ത് പോയി ഇത് കേൾക്കും.’
വിവാദമായതോടെ അഹാന ആ കുറിപ്പ് പിൻവലിച്ചു. പിന്നീട് ‘സരക്ക് വച്ചിരിക്കെ ഇറക്കി വച്ചിരിക്കെ കറുത്ത കോഴി മുളക് പോട്ട് വറുത്ത് വച്ചിരിക്കെ’ എന്ന തമിഴ് ഡപ്പാം കൂത്ത് പാട്ടാണ് അമ്പലത്തിൽ നിന്ന് കേട്ടത്. ‘അമ്പലത്തിൽ ഇടാൻ പറ്റിയ സൂപ്പർ പാട്ട്, ഹര ഹരോ ഹര ഹര’ എന്നാണ് അഹാന വീണ്ടും സ്റ്റാറ്റസിൽ കുറിച്ചത്