പാലക്കാട്: ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീർപ്പാക്കി മടങ്ങിയതിന് പിന്നാലെയാണ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തിയത്.
ആലത്തൂർ പൊലീസ് സ്റ്റേഷൻ വളപ്പിലെത്തി ഇക്കഴിഞ്ഞ 24ന് രാജേഷ് സ്വന്തം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും മറ്റുള്ളവരും ചേർന്ന് തീ അണച്ച് രാജേഷിനെ ആലത്തൂർതാലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
95 ശതമാനത്തോളം പൊള്ളലേറ്റ രാജേഷിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായിതൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചിരിക്കുന്നത്.
ഇയാളുടെ പേരിൽ വിവാഹിതയായ ഒരു സ്ത്രീയുടെ പരാതി ഉണ്ടായിരുന്നു. ഇത് നേരത്തെ പൊലീസ് ഒത്തുതീർപ്പാക്കിയതാണ്. എന്നാൽ കേസിൻറെ തുടർച്ചയായി തന്നെയാണ് ആത്മഹത്യാശ്രമം നടന്നതെന്നാണ് നിഗമനം.