ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്ന് രാവിലെ ആറ് മണിയോടെ ആയിരുന്നു ഇരിക്കൂർ ഉള്ള ക്ഷേത്രത്തിൽ നടൻ ദർശനത്തിന് എത്തിയത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ പി. മുരളീധരൻ സ്വീകരിക്കുകയും ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മൂസ് പ്രത്യേക പൂജയുടെ പ്രസാദം നൽകുകയും ചെയ്തു. ക്ഷേത്ര ഐതിഹ്യത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കി ക്ഷേത്ര പ്രദിക്ഷണം നടത്തുകയും ദോഷങ്ങളും മാർഗതടസങ്ങളും അകറ്റുമെന്ന് വിശ്വസിക്കുന്ന ഉരിച്ച തേങ്ങ മറികൊത്തൽ നടത്തുകയും വിശേഷ വഴിപാടുകൾ കഴിക്കുകയും ചെയ്തതിനു ശേഷമാണ് മോഹൻലാൽ മടങ്ങിയത്.
ജീവിതവിഘ്‌നങ്ങളെ നാളികേരത്തില്‍ സങ്കല്‍പിച്ച് അതില്‍ ദേവീപ്രതീകമായ നെയ്തിരി സമര്‍പ്പിച്ച് ക്ലേശങ്ങള്‍ മറികടക്കുന്നതായി മൂന്നുരു കടന്നുവച്ച് വിഘ്‌നനിവാരണാർഥം നാളീകേരം കൊത്തിയുടക്കുന്ന ചടങ്ങാണ് മറികൊത്തൽ അഥവാ മറിസ്തംഭം നീക്കല്‍. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ പുഴയുടെ കിഴക്ക് കരയിൽ ഒരു ചെറിയ കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് മാമാന് മഹാദേവി ക്ഷേത്രം അഥവാ മാമാനിക്കുന്ന് ഭഗവതി ക്ഷേത്രം. പരാശക്തിയാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. കല്യാട് താഴത്തുവീട് വകയായിരുന്നു ഈ ക്ഷേത്രം. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
മോഹൻലാൽ കഴിഞ്ഞ മാസം കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു. പ്രഭാഷകനും എഴുത്തുകാരനുമായ ആര്‍. രമാനന്ദിനൊപ്പമാണ് മോഹന്‍ലാല്‍ അന്ന് കൊല്ലൂരിലെത്തിയത്. ഷൂട്ടിങ് തിരക്കിനിടയില്‍ നിന്നും ദേവിയെ ദര്‍ശിക്കാനെത്തിയ താരത്തെ കണ്ട മറ്റ് തീര്‍ത്ഥാടകരും ഞെട്ടിയിരുന്നു.