ഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം. സുപ്രീംകോടതിയാണ് ഉപാധികളോടെ നടന് ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കണമെന്നും, ബന്ധപ്പെട്ട അന്വേഷണ ഊദ്യോഗസ്ഥൻ എപ്പോൾ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഈ നിബന്ധനകൾ ലംഘിച്ചാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും, കോടതിയിലെ വാദങ്ങളല്ല അന്തിമ ഉത്തരവാണ് റിപ്പോർട്ട് ചെയ്യേണ്ടതെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. മാത്രമല്ല കേസിനെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂണിലാണ് നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കസബ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.
കുട്ടിയുടെ ബന്ധു ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. അന്ന് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട് ഇയാൾ ഒളിവിലാണെന്നും, താമസ സ്ഥലത്തും, സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും വീടുകളിലും പരിശോധന നടത്തിയെന്നുമായിരുന്നു പോലീസ് പറഞ്ഞത്.
കേസിൽ അന്വേഷണം നടന്നുവരുന്നതിനിടയിൽ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അത് തള്ളുകയായിരുന്നു. ജൂലൈ 12 നാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
അതിനുശേഷം മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെനിന്നും ജാമ്യം ലഭിച്ചിരുന്നില്ല. ഗുരുതരമായ കേസാണ് നടന്റെ പേരിലുള്ളതെന്നും, ജാമ്യം നൽകരുതെന്നുമുളള സർക്കാർ വാദം ശരിവച്ചായിരുന്നു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതേത്തുടർന്നാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീംകോടതിയെ സമീപിച്ചത്.