മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പിൽ അറസ്റ്റിലായ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. പഞ്ചാബില്‍ നിന്നും അറസ്റ്റ് ചെയ്ത അനൂജ് തപന്‍ (32) ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏപ്രില്‍ 26 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നടന്റെ വീടിനുനേരെ വെടിവെച്ച രണ്ട് പേര്‍ക്ക് ആയുധം വിതരണം ചെയ്ത രണ്ട് പേരില്‍ ഒരാളാണ് തപന്‍. അനൂജ് തപന്‍, സോനു സുഭാഷ് എന്നിവരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ വീടിന് നേരെ വെടിവെച്ച വിക്കി ഗുപ്ത, സാഗര്‍പാല്‍ എന്നിവരും പോലീസ് കസ്റ്റഡിയിലാണ്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികള്‍ പിടിയിലായത്.
സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിനുനേരേ ഏപ്രില്‍ 16 ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു വെടിവെപ്പ് നടന്നത്. സംഭവം നടക്കുമ്പോള്‍ സല്‍മാന്‍ഖാന്‍ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലീസ് പറഞ്ഞു.