തിരുവനന്തപുരം: പെട്രോൾ പമ്പിലെത്തുന്ന ഉപഭോക്താവിന് ടോയ്‌ലെറ്റ് സൗകര്യം മാത്രമല്ല, വേറെ അഞ്ച് സേവനങ്ങൾ കൂടി സൗജന്യമായി ലഭിക്കാൻ അർഹതയുണ്ട്. അത് സൗജന്യമായും തൃപ്തികരമായും ലഭിച്ചില്ലെങ്കിൽ പരാതി കൊടുക്കാം. ഉടൻ നിയമ നടപടിയുണ്ടാകും.
കോഴിക്കോട് പയ്യോളിയിലെ പെട്രോൾ പമ്പിലെ ടോയ്‌ലെറ്റ് തുറന്നു നൽകാത്തതിനെ തുടർന്ന് അദ്ധ്യാപിക ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് പരാതി നൽകിയതിനെ തുടർന്ന് പമ്പുടമയ്ക്കെതിരെ 1.65 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
ഇന്നലെ ഉപഭോക്തൃ കാര്യവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് പമ്പുകളിൽ വ്യാപകമായി പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഉപഭോക്തൃ കമ്മിഷണർ മുഹമ്മദ് ഷെഫീക്ക് ഇത്തരം പരിശോധനകൾ ഏകോപിപ്പിക്കും.
ടോയ്‌ലെറ്റുകൾ ഉണ്ടായാൽ മാത്രം പോര, അത് വൃത്തിയായി സൂക്ഷിക്കാനും വെള്ളം ഉൾപ്പെടെ ഉറപ്പാക്കാനും പമ്പുടമകൾ ബാദ്ധ്യസ്ഥരാണ്.
ടോയ്‌ലെറ്റിന്റെ വൃത്തിയിൽ ഉപഭോക്താവിന് തൃപ്തിയില്ലെങ്കിലും പരാതിപ്പെടാം.മറ്റ് സേവനങ്ങൾ:
ശുദ്ധമായ കുടിവെള്ളം കരുതണം
റോഡപകടമുണ്ടായാൽ അടുത്ത് പെട്രോൾ പമ്പുണ്ടെങ്കിൽ പ്രഥമശുശ്രൂഷ കിറ്റ് (ഫസ്റ്റ് എയ്ഡ് ബോക്സ്) ആവശ്യപ്പെടാം.
ഇന്ധനത്തിന്റെ അളവ് കുറഞ്ഞെന്നോ, മായം കലർന്നെന്നോ സംശയമുണ്ടെങ്കിൽഫിൽട്ടർ,അളവ് പരിശോധന ആവശ്യപ്പെടാം
വാഹനത്തിന്റെ ടയറുകളിൽ സൗജന്യമായി വായു നിറയ്ക്കാം.ഇതിനായി ഒരു ജീവനക്കാരനെ പമ്പ് ഉടമ നിയോഗിക്കണം. ഇയാൾക്ക് വാഹന ഉടമ നൽകുന്നത് ടിപ്പാണ്. അതിഷ്ടമുണ്ടെങ്കിൽ മതി.
അടിയന്തര സാഹചര്യത്തിൽ പമ്പിൽ നിന്ന് പൊലീസിനെയും ബന്ധുക്കളെയും ഫോണിൽ വിളിക്കാം. ലാൻഡ്‌ലൈൻ/ മൊബൈൽ ഫോൺ സൗകര്യം ഉണ്ടായിരിക്കണം.