വീടുവിട്ടിറങ്ങിയ യുവതിയെ ഓടുന്ന വാഹനത്തിൽ പീഡിപ്പിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു
ഗുഡ്ഗാവ്: അമ്മയുമായി വഴക്കിട്ടതിനെ തുടർന്ന് രാത്രി വീട്ടിൽ നിന്നിറങ്ങിയ യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഓടുന്ന വാഹനത്തിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പോലീസ് പിടിയിലായി.
തിങ്കളാഴ്ച രാത്രിയായിരുന്നു ഫരീദാബാദിൽ 25കാരിയായ യുവതി പീഡനത്തിനിരയായത്. ഏകദേശം മൂന്ന് മണിക്കൂറോളം വാഹനത്തിനുള്ളിൽ പീഡിപ്പിച്ച ശേഷം പ്രതികൾ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിവിടുകയായിരുന്നു.
താഴെ വീണതിനെ തുടർന്ന് യുവതിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവുകൾ ഉണ്ടായി.
തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് യുവതി ഫരീദാബാദിലെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയത്. അമ്മയുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ സുഹൃത്തിനെ കാണാനായിരുന്നു യുവതിയുടെ ലക്ഷ്യം.
എന്നാൽ രാത്രിയായതോടെ റോഡിൽ ആവശ്യമായ ഗതാഗത സൗകര്യം ലഭിക്കാതെ യാത്ര വൈകി. ഇതിനിടെ അർധരാത്രിയോടെ അതുവഴി എത്തിയ വാനിൽ ഉണ്ടായിരുന്നവർ യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. വാഹനത്തിൽ രണ്ട് പുരുഷന്മാരാണ് ഉണ്ടായിരുന്നത്.
യുവതി വാഹനത്തിൽ കയറിയതിന് പിന്നാലെ പ്രതികൾ വഴിമാറ്റി ഗുഡ്ഗാവ്–ഫരീദാബാദ് റോഡിലേക്ക് വാഹനം തിരിച്ചു.
തുടർന്ന് യുവതിയെ ഭീഷണിപ്പെടുത്തി വാഹനത്തിനുള്ളിൽ മണിക്കൂറുകളോളം പീഡിപ്പിച്ചെന്നാണ് പരാതി.
സഹായത്തിനായി വിളിച്ചുപറയാൻ പോലും കഴിയാത്ത വിധം യുവതിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായി പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെയാണ് പ്രതികൾ യുവതിയെ എസ്ജിഎം നഗറിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് വലിച്ചെറിഞ്ഞത്.
കടുത്ത തണുപ്പിലും പരിക്കുകളോടെയും ഒറ്റപ്പെട്ട നിലയിൽ കിടന്ന യുവതി പിന്നീട് സഹോദരിയെ ഫോണിൽ വിളിച്ച് സഹായം തേടി. ഉടൻ ബന്ധുക്കൾ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടർന്ന് കുടുംബം കോട്‌വാലി പോലീസ് സ്റ്റേഷനിലെത്തി പരാതി രജിസ്റ്റർ ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത ഉടൻ പോലീസ് വ്യാപക അന്വേഷണം ആരംഭിക്കുകയും, ചൊവ്വാഴ്ച തന്നെ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിൽ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ യുവതിയുടെ മുഖത്ത് 12 തുന്നലുകൾ വേണ്ടിവന്നിട്ടുണ്ട്. നിലവിൽ ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.









