കൊച്ചി: കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ഫലംകണ്ടു. നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉറപ്പ് നൽകിയിരിക്കുകയാണ് ജില്ലാ കളക്ടര്‍.
കുട്ടമ്പുഴ സ്വദേശി എൽദോസ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ബസ്സിറങ്ങി വീട്ടിലേക്ക് പോകും വഴിയായിരുന്നു ഇയാളെ ആന ആക്രമിച്ചത്. ഇതോടെ യുവാവിന്റെ മരണത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു.
പ്രതിഷേധം ഏഴ് മണിക്കൂർ പിന്നിട്ടതോടെ നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങളിൽ നാട്ടുകാര്‍ക്ക് ജില്ലാ കളക്ടര്‍ ഉറപ്പ് നൽകുകയായിരുന്നു. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ യുവാവിൻ്റെ കുടുംബത്തിന് നൽകുമെന്ന് അറിയിച്ചു.
ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം താൽക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്.
നാട്ടുകാരുടെ പ്രധാന ആവശ്യമായ ട്രഞ്ചുകളുടെ നിര്‍മാണം ഇന്ന് തന്നെ തുടങ്ങും. പ്രദേശത്ത് വൈദ്യുത വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികളും ഇതോടൊപ്പം തന്നെ ആരംഭിക്കും. സോളാര്‍ ഫെൻസിങ്ങിന്റെ ജോലികൾ 21ന് തുടങ്ങും.
പ്രദേശത്ത്തൂക്ക് സോളാര്‍ വേലി സ്ഥാപിക്കും. ഉറപ്പുനൽകിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തിൽ നേരിട്ടെത്തി 27ന് അവലോകന യോഗം ചേരുമെന്നും കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
തുടര്‍ന്ന് മൃതദേഹം അപകടം നടന്ന സ്ഥലത്തുനിന്നും കോതമംഗലം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം, കോതമംഗലത്ത് ഇന്ന് മൂന്ന് മണിക്ക് നടക്കുന്ന പ്രതിഷേധ റാലിയിൽ മാറ്റമുണ്ടാകില്ലെന്നും നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തേക്ക് എത്തിയ കളക്ടര്‍ക്കും എംഎൽഎക്കും നേരെ നാട്ടുകാര്‍ ശക്തമായ രോഷം പ്രകടിപ്പിച്ചിരുന്നു.
അതേസമയം, സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കോതമംഗലം എംഎൽഎ മാത്യു കുഴൽനാടൻ രംഗത്ത് എത്തി. കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയാണ് കോതമംഗലം എംഎൽഎ മാത്യു കുഴൽനാടൻ രംഗത്ത് എത്തിയത്.
ഈ വിഷയങ്ങൾ സംസ്ഥാന സർക്കാരിന് മുന്നിൽ പലപ്പോഴായി പറഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് എം എൽ എ പറയുന്നു. ഫെൻസിങ് പൂർത്തിയാക്കുകയോ ആർആർടിയെ അയക്കുകയോ ചെയ്തിട്ടില്ലെന്നും കുറ്റപ്പെടുത്തി.
സർക്കാരിൻ്റെയും വനം വകുപ്പിൻ്റെയും വൻ പരാജയമാണിതെന്നും എം.എൽ എ പറഞ്ഞു. സർക്കാരിൻ്റെ അലസതയും അലംഭാവവുമാണ് വീണ്ടും മരണമുണ്ടാകാൻ കാരണം.
ഉത്തരവാദിത്തപ്പെട്ടവർ വന്ന് ഉറപ്പ് നൽകാതെ മൃതദേഹം ഇവിടെ നിന്ന് എടുത്ത് മാറ്റാൻ സമ്മതിക്കില്ലെന്നും കോതമംഗലത്തും കുട്ടമ്പുഴയിലും ഹർത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
അതേസമയം, കുട്ടമ്പുഴയിൽ കാട്ടാന ആക്രമണം നടന്ന സ്ഥലത്ത് സോളാര്‍ ഫെൻസിംഗിന് കാലതാമസമുണ്ടായതിന്റെ കാരണം അന്വേഷിക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും പറഞ്ഞു. വേദനാജനകമായ സംഭവമാണിതെന്നും ജനത്തെ ഭീതിയിലാക്കുന്നതാണ് സംഭവമെന്നും മന്ത്രി പറഞ്ഞിരുന്നു.