ഇടുക്കി: ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തർക്കം മൂത്തതോടെ യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. ഇടുക്കി തോപ്രാംകുടിയിൽ ആണ് സംഭവം. തോപ്രാംകുടി സ്വദേശി വിജേഷിനാണ് ക്രൂരമായി മർദനമേറ്റത്. ഞായറാഴ്ച നടന്ന ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തർക്കം സംഘർഷത്തിലേക്ക് എത്തിയതോടെയാണ് സംഭവം.
മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിജേഷിനെ ഇടുക്കി മെഡിക്കല്‍ കോളജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതികൾ തോപ്രാംകുടിയിലെ സ്ഥിരം പ്രശ്നക്കാരാണെന്നാണ് നാട്ടുകാരും പൊലീസും പറയുന്നത്. വധശ്രമം ഉൾപ്പടെയുള്ള കേസുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവത്തെ തുടർന്ന് വിജേഷിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം എല്ലാ പ്രതികളും എറണാകുളത്തേക്ക് ഒളിവിൽ പോയിരുന്നു. അവിടെ നിന്നാണ് മുരിക്കാശേരി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവാവിനെ നഗരത്തിലെ റോഡിലൂടെ ഓടിച്ചിട്ട് ക്രൂരമായി മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വിജേഷ് റോഡിലേക്ക് വീണതിന് ശേഷം തലയിൽ കമ്പി കൊണ്ട് പ്രതികൾ മർദിക്കുകയായിരുന്നു.
ഇടുക്കിയിൽ വീടിന് തീപിടിച്ച് നാലുപേരുടെ മരണം; അപകട കാരണം ഷോർട്ട് സർക്യൂട്ടല്ല
അടിമാലി: ഇടുക്കി അടിമാലിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിന് കാരണമായത് വൈദ്യുത ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് വിലയിരുത്തൽ. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ഷൻ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വെള്ളിയാഴ്ചയാണ് തീപിടിത്തം ഉണ്ടായത്. അടിമാലി കൊന്നത്തടി മരക്കാനത്തിനു സമീപത്തു അടിമാലി മരക്കാനം തെള്ളിപ്പടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (37), മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ മാതാവ് പൊന്നമ്മ (70) എന്നിവരാണ് മരിച്ചത്. എന്നാൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ വീട് പൂർണമായും കത്തില്ലെന്നാണ് അധികൃതർ പറയുന്നത്.
ഇവരുടെ വീടിന് സമീപത്ത് മറ്റ് വീടുകളൊന്നും ഇല്ലാത്തതിനാൽ അപകട വിവരം പുറംലോകം അറിഞ്ഞിരുന്നില്ല. വൈകിട്ട് ഇതുവഴി പോയ സമീപവാസികളിലൊരാളാണ് കത്തിക്കരിഞ്ഞ നിലയിൽ വീട് കാണുന്നത്. തുടർന്ന് വെള്ളത്തൂവൽ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ഒരു കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തുകയായിരുന്നു.
പിന്നാലെ രാത്രി വൈകി നടത്തിയ തെരച്ചിലിൽ മറ്റുള്ളവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വീട്ടിലെ വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമായതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയുടെ ഫലം പുറത്തുവന്നാൽ മാത്രമേ അപകടത്തിൽ കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കാനുണ്ട്.
ഡിഎൻഎ പരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കുമെന്നും പൊലീസ് വ്യക്തമാക്കി. മരിച്ച ശുഭയുടെ ഭർത്താവ് അനീഷ് രണ്ടു വർഷം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.