കൊച്ചി: മയക്കുമരുന്ന് കേസിൽ പിടിയിലായ യുവാവ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. കിഴക്കമ്പലം ഊരക്കാട് പൂക്കോട്ടുമോളം ഭാഗത്ത് ചേലക്കാട്ടു വീട്ടിൽ ചെറിയാൻ ജോസഫാണ് (32) തടിയിട്ട പറമ്പ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.
ഇന്നലെ വൈകിട്ടാണ് സംഭവം. കാലങ്ങളായി ലഹരിമരുന്ന് കച്ചവടം നടത്തുന്ന ഇയാൾ പോലീസിൻ്റേയും എക്സൈസിൻ്റേയും നോട്ടപ്പുള്ളിയാണ്. കച്ചവടത്തിനായി എം.ഡി.എം.എയും കഞ്ചാവും എത്തിച്ചിട്ടുണ്ടന്നെ വിവരത്തെ തുടർന്നാണ് തടിയിട്ട പറമ്പ് പോലീസ് അന്വേഷണത്തിനെത്തിയത്.
കഞ്ചാവും മയക്കുമരുന്നും കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു കൈയ്യിൽ വിലങ്ങ് അണിയിക്കുന്നതിനിടെ ഇയാൾ പോലീസുകാരെ കബളിപ്പിച്ച് ഓടി വീട്ടിലെത്തി കാറുമെടുത്ത് രക്ഷപ്പെടുകയായിരുന്നു.
ചുവന്ന സാൻട്രോ കാറിലാണ് ഇയാൾ രക്ഷപ്പെട്ടത്. 24 മണിക്കൂർ പിന്നിട്ടിട്ടും പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.
നിരന്തര ലഹരിമരുന്ന് വിൽപനക്കാരനായ ഇയാളെ കഴിഞ്ഞ വർഷം പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപ്പിക്ക് സബ്‌സ്റ്റൻസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. പിന്നീട് പുറത്തിറങ്ങിയിട്ടും ഇതേ പ്രവൃത്തി തുടരുകയായിരുന്നു.
പുക്കാട്ടുപടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഇയാളുടെ ഇടപാടുകാർ ഏറെയും വിദ്യാർഥികളാണ്. ഓട്ടോറിക്ഷയിൽ കറങ്ങി നടന്നും വീട്ടിൽ വെച്ചുമാണ് ഇയാൾ ഇടപാടുകൾ നടത്തിയിരുന്നത്.
അമ്മയ്ക്കൊപ്പമാണ് ഇയാളുടെ താമസം. കാവലിനായി രണ്ട് മുന്തിയ ഇനം നായ്ക്കളെയും വളർത്തുന്നുണ്ട്. വിൽപ്പനക്കായി ചരക്കെത്തിയാൽ നായയെ അഴിച്ചുവിടുന്നതാണ് ഇയാളുടെ രീതി. സാധനം ഇല്ലാത്തപ്പോൾ മാത്രം നായയെ പൂട്ടി ഇടുകയും ചെയ്യും.
മയക്കുമരുന്ന് സ്റ്റോക്ക് ഉണ്ട് എന്നതിൻ്റെ അടയാളമാണ് നായയെ അഴിച്ചുവിടുന്നത്. രണ്ടു ദിവസമായി ഇയാളുടെ വീട്ടിലെ നായയെ അഴിച്ചുവിട്ടിരിക്കുകയായിരുന്നു. ഇതു കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.