കൽപ്പറ്റ: തുണിക്കടയിലെ ജീവനക്കാരിയുടെ പണം അപഹരിച്ചെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. സുൽത്താൻ ബത്തേരി നെന്മേനി മലങ്കര അറക്കൽ വീട്ടിൽ മുംതാസ് (22)ആണ് പിടിയിലായത്.A woman was arrested on the complaint of embezzling money from an employee of a clothing store
കേണിച്ചിറ ടൗണിലുള്ള ടെക്‌സ്‌റ്റൈൽസിലെ ജീവനക്കാരിയുടെ ബാഗിൽ നിന്നും 9000 രൂപ മോഷ്ടിച്ചെന്ന പരാതിയിലാണ് യുവതിയെ കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടിൽ പലയിടങ്ങളിലും യുവതി കവർച്ച നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സെപ്റ്റംബർ 28നാണ് കേണിച്ചിറ ടൗണിലുള്ള ടെക്‌സ്‌റ്റൈൽ ഷോപ്പിലെ ജീവനക്കാരിയുടെ പണം മുംതാസ് അപഹരിച്ചത്.
അടിവസ്ത്രത്തിൻറെ ബട്ടൺ പൊട്ടി പോയി എന്നും ഇത് ശരിയാക്കുന്നതിന് സൗകര്യം ചെയ്തു തരണമെന്നും അഭ്യർഥിച്ചാണ് ഇവർ കുട്ടിയുമായി എത്തിയത്.
തുടർന്ന് ടെക്‌സ്‌റ്റൈൽ ഷോപ്പിൽ വസ്ത്രം ശരിയാക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. ഈ സമയത്താണ് ജീവനക്കാരി ലോൺ അടക്കാൻ ബാഗിൽ സൂക്ഷിച്ചിരുന്ന 9000 രൂപ ഇവർ കടക്കുള്ളിൽ നിന്ന് മോഷ്ടിച്ചതെന്നാണ് പരാതി.
പണം നഷ്ടപ്പെട്ടത് അറിഞ്ഞ ജീവനക്കാരി ഷോപ്പ് അധികൃതരെ വിവരമറിയിക്കുകയും കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.
യുവതി ടൗണിൽ ബസിൽ വന്നിറങ്ങിയ ദൃശ്യങ്ങളും ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്. സമാന രീതിയിൽ യുവതി ജില്ലയിൽ പലയിടത്തും കവർച്ച ചെയ്തതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
കേണിച്ചിറയിലെ ഷോപ്പുകളിൽ പയറ്റിയ തന്ത്രം തന്നെയാണ് ഇവർ മറ്റിടങ്ങളിലും എടുത്തിട്ടുണ്ടാകുകയെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്